പീഡനത്തെക്കുറിച്ച് കാലങ്ങള്‍ക്ക് ശേഷം പ്രതികരിക്കുന്നത് ശരിയല്ലെന്ന് കരുതുന്നവരും നിരവധിയാണ്.
ഇന്ത്യയിൽ കേന്ദ്രമന്തി ഉൾപ്പെടെ ആരോപണ വിധേയനാവുകയും ലോകത്താകമാനം കാമ്പയിൻ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മീ ടു വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകരോടുളള പുരുഷന്മാരുടെ ഇടപെടല്‍ ജാഗ്രതയോടെയാണെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് ആന്റ് അനലിസിസ് കമ്പനി വെലോസിറ്റി എം ആര്‍ നടത്തിയ സര്‍വേ ഇന്ത്യയിലെ 80% പുരുഷന്മാരും ഇക്കാര്യത്തില്‍ അതീവ ജാഗ്രതയിലാണെന്നും വ്യക്തമാക്കുന്നു. മുബൈ, ദില്ലി, ബംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി 2500 പേര്‍ക്കിടയിലായിരുന്നു സർവേ.
മീടു ആരോപണങ്ങൽ കടുതലായി പുറത്തുവന്നത് മാധ്യമരംഗത്തുനിന്നും സിനിമ മേഖലയിൽ നിന്നും ആണെന്നിരിക്കെ തന്നെ മറ്റുമേഖലകൾ പൂർണമായും സുരക്ഷിതമാണെന്ന് കരുതാനാവില്ലെന്നും സർവേയോട് പ്രതികരിച്ചവർ പറയുന്നു. 77 ശതമാനംപേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. മീ ടൂ വെളിപ്പെടുത്തല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് അഞ്ചില്‍ നാല് പേര്‍ പ്രതികരിച്ചു.
അതേസമയം പീഡനത്തെക്കുറിച്ച് കാലങ്ങള്‍ക്ക് ശേഷം പ്രതികരിക്കുന്നത് ശരിയല്ലെന്ന് കരുതുന്നവരും നിരവധിയാണ്. സർവേയോട് പ്രതികരിച്ച 50ശതമാനം പേര്‍ ഈ അഭിപ്രായക്കാരാണെന്നും കണക്കുകൾ പറയുന്നു. എന്നാല്‍ ഇത്തരം വെളിപ്പെടുത്തലുകളിൽ അസ്വാഭാവികതയില്ലെന്നാണ് മൂന്നിൽ രണ്ട് പുരുഷന്‍മാരുടെ അഭിപ്രായം.
തൊഴില്‍നഷ്ടം, കുടുംബത്തിന്റെ സല്‍പേര്, അപകീര്‍ത്തി എന്നിവ ഭയന്നാണ് ഇരകള്‍ ആദ്യകാലങ്ങളില്‍ പീഡനം വെളിപ്പെടുത്താത്തതെന്ന് 80 ശതമാനം പേരുടെയും അഭിപ്രായം. എന്നാല്‍ ഈ മുന്നേറ്റം ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് അഞ്ചില്‍ മൂന്നുപേര്‍ വിശ്വസിക്കുമ്പോഴും ആരോപണങ്ങളില്‍ വ്യാജമായ പരാതികളുണ്ടെന്നും വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നു. 83 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
പെണ്‍മക്കളേയും കൊണ്ടാണോ പൂരപ്പറമ്പില്‍ വരുന്നതെന്ന് തന്നെയല്ലേ ഈ #MeToo കാലത്തും നാം കേള്‍ക്കുന്നത്?