ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചിലാണ് ഇന്ന് വീണ്ടും തുടരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്.
വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി കരയിൽ തിരിച്ചെത്തിച്ചു. അവശ നിലയിലായിരുന്നു നാലു പേരെയും വിഴിഞ്ഞത്തെ ആശുപത്രിയിലേക്ക് മാറ്റി. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെ ഇവര്‍ തിരിച്ചെത്തേണ്ട ഇവരെ ബുധനാഴ്ച വൈകീട്ടോടെയാണ് കാണായത്.
ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചിലാണ് ഇന്ന് വീണ്ടും തുടരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. അതേസമയം മൽസ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ആരോപിച്ചു. 12 നോട്ടിക്കൽ മൈൽ ദുരത്ത് മാത്രമാണ് കോസ്റ്റ് ഗാർഡ് തിരിച്ചിൽ നടത്തിയത് എന്നാല്‍ 28 നോട്ടിക്കൽ മൈൽ ദൂരത്തായിരിരുന്നു ഇവർ കുടുങ്ങിക്കിടന്നിരുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും തിരിച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അതും പരാജയപ്പെട്ടു. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചില്‍ തുടരാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതിനിടെ, കൊല്ലം ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോണ്‍ബോസ്‌കൊ, സഹായരാജു എന്നിവരെ കാണാതായി. ഇവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകര്‍ന്ന വള്ളം നീണ്ടകര തീരത്ത് അടിഞ്ഞിട്ടുണ്ട്.