വിഷയം സോഷ്യൽ മീഡിയകളിൽ ചർച്ചയായതോടെ മുഹമ്മദ് ഹാജിയെ പാർട്ടിയുടെ വാർഡ് പ്രസിഡൻറ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ശബരിമല വിഷയം ഉയർത്തി സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര പന്തലിലെത്തിയ മുസ്ലീം ലീഗ് നേതാവിനെതിരെ അച്ചടക്ക നടപടി. യുവജനയാത്ര സമാപന ദിവസമായിരുന്നു കാസർകോട് മഞ്ചേശ്വരത്തെ മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡ് ലീഗ് പ്രസിഡൻറ് മുഹമ്മദ് ഹാജിയും സംഘവും നിരാഹാരമിരിക്കുന്ന ശോഭ സുരേന്ദ്രനെ സന്ദർശിച്ചത്. എന്നാൽ സംഭവം സോഷ്യൽ മീഡിയകളിൽ ചർച്ചയായതോടെ മുഹമ്മദ് ഹാജിയെ പാർട്ടിയുടെ വാർഡ് പ്രസിഡൻറ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പുതിയ ആക്ടിങ് പ്രസിഡൻറായി സീനിയർ വൈസ് പ്രസിഡൻറ് യു കെ ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു.
മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗൽപാടി പഞ്ചായത്തിൽ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് മുഹമ്മദ് ഹാജിക്കൊപ്പം ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്. സംഭവത്തിൽ അണികളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് നടപടിക്ക് പാർട്ടി നിർബന്ധിതമായതെന്നും റിപ്പോർട്ടുകൾ പറയുന്നു. വാർഡ് കമ്മിറ്റി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
നേരത്തെ, വനിതാ മതിലിനെ പിന്തുണച്ചതിനു ലീഗ് വനിതാ നേതാവ് ഷീനാ ഷുക്കൂറിന്റെ ഭർത്താവും അഭിഭാഷകനുമായ ഷുക്കൂറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതിന് പിറകെയാണ് പുതിയ സംഭവം. എന്നാൽ ശോഭ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത നേതാവിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും, ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും വിവാദത്തിന് വഴിവച്ചിട്ടുണ്ട്.