സഹോദരനെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ബുധനാഴ്ച രാവിലെയാണ് കുഞ്ഞ് മുഹമ്മദ് അയല്‍വാസി ഷുഹൈബിനെക്കൂട്ടി ചെന്നൈയിലെത്തിയത്.
നാലരപതിറ്റാണ്ടു മുന്‍പ് വീടുവിട്ട മകനെ കാണാനുള്ള നബീസുമ്മയുടെ മോഹം പൊലിഞ്ഞു. മകന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഉമ്മ ലോകത്തോട് വിട പറയുകയായിരുന്നു. മകന്‍ ഇനി കാണുക ഉമ്മയുടെ ചേതനയറ്റ ശരീരം.
മുട്ടത്തൊടി ഹിദായത്ത് നഗറിലെ പരേതനായ സേഠ് അബ്ദുള്ളയുടെ ഭാര്യ നബീസ (85) ബുനാഴ്ച വൈകിട്ട് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. പതിനേഴാം വയസ്സില്‍ നാടുവിട്ട മകന്‍ മുഹമ്മദ് അപ്പോള്‍ ചെന്നൈ റെയില്‍വെ സ്‌റ്റേഷനില്‍ നാട്ടിലേക്കുള്ള തീവണ്ടി കയറാന്‍ കാത്തു നില്‍ക്കുകയായിരുന്നു.
പലയിടത്തായി അലഞ്ഞും ഹോട്ടല്‍ പണി ചെയ്തും ജീവിച്ച മുഹമ്മദിനെ ചെന്നൈയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ കുഞ്ഞുമുഹമ്മദ് എത്തിയിരുന്നു. കുഞ്ഞുമുഹമ്മദിന് ആറുമാസം പ്രായമുള്ളപ്പോഴാണ് മുഹമ്മദ് നാടുവിടുന്നത് അതിനാല്‍ തന്നെ വാട്‌സ് ആപ്പിലെ ചിത്രം കണ്ടാണ് മുഖം പരിചിതമായത്.
സഹോദരനെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ബുധനാഴ്ച രാവിലെയാണ് കുഞ്ഞ് മുഹമ്മദ് അയല്‍വാസി ഷുഹൈബിനെക്കൂട്ടി ചെന്നൈയിലെത്തിയത്. പരമ്പൂര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹി പ്രതീപ്, ഭാരവാഹികളായ സജീവന്‍ പ്രഷീദ് കുമാര്‍ രാവിലെ പതിനൊന്നരയോടെ ചെന്നൈ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ റെഡ്ഹില്‍സിലുള്ള അഭയം ഹോമിലെത്തി. ശാരീരികാസ്വസ്ഥ്യം കാരണം മുഹമ്മദിനെ അവിടെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന ഉമ്മയുടെ മുന്‍പില്‍ മുഹമ്മദിനെ എത്തിക്കാമെന്ന സന്തോഷത്തിലായിരുന്നു കുഞ്ഞു മുഹമ്മദ്. മരണവാര്‍ത്ത കേട്ട് ഇരുവരും പൊട്ടിക്കരഞ്ഞു. വ്യാഴാഴ്ച പത്തുമണിയോടെയാണ് നബീസയുടെ ബറടക്കം.