2013 ഓഗസ്റ്റ് 20നാണ് ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ പ്രഭാത നടത്തിനിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. നരേന്ദ്ര ധാബോൽക്കറുടെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരായ സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അഭിഭാഷകനാണ് അറസ്റ്റിലായ സഞ്ജീവ്. ഹിന്ദു വാഹിനി പരിഷത് പ്രവര്‍ത്തകനായ സഞ്ജീവ് പുനലേക്കര്‍ സനാതന്‍ സന്‍സ്ഥയുടെ നിയമ സംബന്ധമായ കാര്യങ്ങളില്‍ സഹായം നല്‍കുന്ന വ്യക്തി കൂടിയാണ്. ഇയാള്‍ക്കെതിരെ വേറേയും നിരവധി കേസുകള്‍ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.
2013 ഓഗസ്റ്റ് 20നാണ് ഡോ. നരേന്ദ്ര ധാബോൽക്കര്‍ പ്രഭാത നടത്തിനിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മുന്നു വർഷങ്ങൾക്ക് ശേഷം 2016 ജൂണിലാണ് ദാബോല്‍ക്കര്‍ വധക്കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. ധാബോൽക്കറെ വധിക്കുന്നതിലെ മുഖ്യ ആസൂത്രകൻ എന്ന് വ്യക്തമാക്കി ഇ.എന്‍.ടി സര്‍ജനും സനാതന്‍ സന്‍സ്ഥ അംഗവുമായ ഡോ. വീരേന്ദ്ര തവാഡെയായാണ് അറസ്റ്റിലായത്.
തവാഡെക്കെതിരേ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവരാണ് തവാഡെയുടെ നിര്‍ദേശപ്രകാരം ധാബോൽക്കറെ വധിച്ചതെന്ന അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം സച്ചിന്‍ ആന്‍ഡുറെ, ശരദ് കലാസ്‌കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാരനിർമാർജജന നിയമം പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരുന്നതിനിടെയാണ് ഇന്ത്യൻ മുൻ കബഡി ടീമംഗവും സാമൂഹിക പ്രവർത്തകനുമായിരുന്നു നരേന്ദ്ര ധാബോൽക്കർ 2013 ൽ വെടിയേറ്റ് മരിക്കുന്നത്. ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര പോലീസ് യുക്തിവാദിയായ ധാബോൽക്കറിന്റെ കൊലപാതകക്കേസിൽ തുമ്പുണ്ടാക്കാനായി മന്ത്രവാദിയുടെ സഹായം തേടുകയുണ്ടായി എന്ന് പത്രറിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ധാബോൽക്കറിന്റെ ആത്മാവിനെ വിളിച്ചുവരുത്തി കൊലപാതകികളെ സംബന്ധിച്ച വിവരം ശേഖരിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം മെന്നായിരുന്നു വാർത്തകൾ. എന്നാൽ കേസന്വേഷണച്ചുമതല പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍