ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കും
രാജ്യത്തെ പരമോന്നത് സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം എഴുത്തുകാരി ഗീതാ മെഹ്ത്ത നിരസിച്ചതായി റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് വ്യക്തമാക്കിയാണ് ഒഡിഷ്യ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരി കൂടിയായ ഗീതാ മെഹ്ത്തയുടെ നടപടി. പുരസ്കാരം സ്വീകരിക്കുന്നത് തനിക്കും കേന്ദ്ര സർക്കാറിനും നാണക്കേടുണ്ടാക്കുമെന്ന് വ്യക്തമാക്കിയായിരുന്നു ന്യൂയോർക്കിൽ സ്ഥിരതാമസക്കാരിയായ ഗീതാ മെഹ്ത്ത പത്രകുറിപ്പിൽ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ഇന്നലെയാണ് ഗീതാ മെഹ്ത്ത ഉൾപ്പെടെയുള്ളവരെ ആദരിച്ചുകൊണ്ടുള്ള പട്ടിക കേന്ദ്ര സർക്കാർ പുറത്ത് വിട്ടത്. തൂക്കു സഭയുണ്ടായാൽ ബി ജെ ഡിയെ ഒപ്പം കൂട്ടാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന പ്രചരണം നിലവിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് തെറ്റിദ്ധരിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഗീതാ മെഹ്ത്ത പത്മ പുരസ്കാരം നിരസിക്കുന്നത്.
ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. ദേശീയതലത്തിൽ മോദിക്കെതിരെയും ഒഡീഷയിൽ മോദി പതിപ്പിനെതിരേയും കോൺഗ്രസ് പോരാടുമെന്നും രാഹുൽ കൂട്ടിച്ചേർത്തിരുന്നു. ചിറ്റ് ഫണ്ട് അഴിമതി ഉയർത്തിക്കാട്ടിയ കോൺഗ്രസ് അധ്യക്ഷൻ നരേന്ദ്ര മോദി റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുന്ന വ്യക്തിയാണ് നവീൻ പട്നായിക്കെന്നും ആരോപിക്കുന്നു.