ചെക്കുകളില്‍ നിന്നും ഡിഡിയില്‍ നിന്നുമായി 7.46 കോടി രൂപയാണ് ഖജനാവിലേക്ക് എത്തേണ്ടിയിരുന്നത്.
സംസ്ഥാനത്തുണ്ടായ മഹാ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ പകുതിയും മടങ്ങിയതായി റിപ്പോര്‍ട്ട്. സംഭാനകളായി ലഭിച്ച് ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവയിലെ വലിയൊരു വിഭാഗവും മതിയായ പണം ഇല്ലാത്തതിനാൽ മടങ്ങിയെന്നാണ് വിവരം. കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന് നിയമസഭയില്‍ നല്‍കിയ മറുപടിയിൽ മുഖ്യമന്ത്രിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനയായി ചെക്കുകളില്‍ നിന്നും ഡിഡിയില്‍ നിന്നുമായി 7.46 കോടി രൂപയാണ് ഖജനാവിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ഇതില്‍ 3.26 കോടി രൂപ ലഭിക്കേണ്ടിയിരുന്ന 395 ചെക്കുകളും ഡിഡികളും അക്കൗണ്ടുകളില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് മടങ്ങിയതായും മുഖ്യമന്ത്രി മറുപടിയിൽ അറിയിക്കുന്നു. അതേസമയം നവംബര്‍ 2018 വരെയുള്ള കണക്കനുസരിച്ച് 2,797.67 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ ട്രാസ്ഫറായി മാത്രം 260.45 കോടി രൂപയാണ് സർക്കാരിനെത്തിയത്. പണമായാണ് കൂടുതൽ തുകയും അക്കൗണ്ടിലെത്തിയത്.