ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം, അതിന് ഈ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പോലീസിനെയും പ്രതി രാജ് കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. കേസിൽ പോലീസിന് സംഭവിച്ച വീഴ്ച സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊട്ടാരക്കരയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പലരും സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നു. മരണത്തിന് പിന്നില്‍ പോലീസ് മാത്രമല്ല ഉത്തരവാദികള്‍. രാജ്കുമാര്‍ നടത്തിയ തട്ടിപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ് കുമാറിനെ ആരുടെ കാറിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കണം. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം, അതിന് ഈ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം പരിഗണിക്കില്ല, ആരേയും രക്ഷപ്പെടുത്താന്‍ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
അതേസമയം, രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ വിമർശനവുമായി സിപിഐ ജില്ലാ നേതൃത്വവും രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥന്റെ അറിവില്ലാതെ ഇത്തരമൊരു ക്രൂര മർദനം നടക്കില്ല. കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലായിരുന്നു ശിവരാമൻ ആരോപണം ഉന്നയിച്ചത്. എസ്.പിയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള കേസ് അന്വേഷണമായിരിക്കും ഉചിതം, അദ്ദേഹത്തിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.