തമ്പാനൂർ റെയിൽ വേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് അറസ്റ്റിലായത്. തമ്പാനൂർ റെയിൽ വേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. പാർട്ടിയിൽ നിന്നു തന്നെയാണ് വിവരം ചോർന്നതെന്നാണ് വിവരം. തമ്പാനൂർ റെയിൽ സ്റ്റേഷനിൽ എത്തി മറ്റൊരിടത്തേക്ക് പോവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളെ നെടുമങ്ങാട് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞെതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പോയ ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ ആർഎസ്എസ് കേന്ദ്രങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നെന്നാണ് വിവരം. ഇതിനിടെയാണ് രഹസ്യവിവരം ലഭിക്കുകയും അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയും ചെയ്തത്. രാവിലെ മുതൽ തമ്പാനുരും പരിസരവും നിരീക്ഷണത്തിലായിരുന്നെന്നും പോലീസ് പറയുന്നു.
നാല് ബോംബുകളായിരുന്നു ഹർത്താലിനിടെ ഉണ്ടായ സിപിഎം ബിജെപി സംഘർഷത്തിനിടെ പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ അടുത്തായിരുന്നു ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയും ചെയ്തു. തലനാരിഴയ്ക്കാണ് പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. രണ്ടു ബോംബുകള്‍ സിപിഐ എം മാര്‍ച്ചിനു നേരേയും പോയ ഇയാള്‍ക്ക് വേണ്ടി എറിഞ്ഞിതായി വ്യക്തമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറ് ഉണ്ടായത്. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.