ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചു രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ച ശേഷമാണ് രോഗം തിരിച്ചറിയുന്നത്.
കോഴക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധിച്ച് മരിച്ചത് 17 പേരാണെന്ന ആരോഗ്യവകുപ്പിന്റെ കണക്ക് തിരുത്തി രാജ്യാന്തര
ജേണലുകളിലെ പഠന റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ കണക്കില്‍ 19 പേരില്‍ നിപ സ്ഥിരീകരിക്കുകയും 17 പേര്‍ മരിച്ചതായുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ രോഗം തിരിച്ചറിയും മുമ്പ് അഞ്ചുപേര്‍ മരിച്ചിട്ടുണ്ടെന്നും ഇതുള്‍പ്പെടെ മരണസംഖ്യ 21 ആണെന്നുമാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പി്ക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് പഠന റിപ്പോര്‍ട്ടുകളിലാണ് പുതിയ വിവരങ്ങളുള്ളത്. ആരോഗ്യവകുപ്പ് ആഡീഷണല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആദ്യ റിപ്പോര്‍ട്ട് പ്രകാരം രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ തിരിച്ചറിഞ്ഞെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുപത്തി മൂന്നു പേരില്‍ രോഗം കണ്ടെത്തിയപ്പോള്‍ 21 പേര്‍ മരണത്തിനു കീഴടങ്ങിയെന്നു വെളിപ്പെടുത്തുന്നു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചു രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ച ശേഷമാണ് രോഗം തിരിച്ചറിയുന്നത്. രോഗം ബാധിച്ച് മരിച്ച ഏക ആരോഗ്യ പ്രവര്‍ത്തകയല്ല നഴ്‌സ് ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി അസിസ്റ്റന്റും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് എന്നീ രണ്ട് ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ് പഠന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍ തുടങ്ങി പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് പുതിയ റിപ്പോര്‍ട്ട്.
അതേസമയം, മെഡിക്കൽ ജേണൽ റിപ്പോർട്ടുകളെ തള്ളി ആരോഗ്യമന്ത്രി രംഗത്തെത്തി. കണക്കുരൾ ശരിയല്ലെന്ന് പ്രതികരിച്ച കെ കെ ശൈലജ മരണ സംഖ്യ 16 തന്നെയാണെന്നും പ്രതികരിച്ചു.