ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായ വാവര്‍ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി. യുവതീപ്രവേശന വിധിയ്ക്ക് മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുള്ള നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വാവര് പള്ളി അധികൃതര്‍ അറിയിച്ചു. വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കൊണ്ടാണ് എരുമേലി വാവര്‍ പള്ളി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിറകെയാണ് കമ്മിറ്റിയുടെ വിശദീകരണം പുറത്തുവന്നത്.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്ക് മുൻപ് തന്നെ വാവര് പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു. പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പയ്ക്ക് പോയിരുന്നത്. ഈ ആചാരങ്ങൾ ഇനിയും തുടരാമെന്നും മഹല്ല് പ്രസിസിഡന്റ് അഡ്വ.പി എച്ച് ഷാജഹാൻ വ്യക്തമാക്കി.
ശബരിമലയിലേതു പോലെ വാവരുപള്ളിയിലും യുവതീപ്രവേശനം വേണമെന്നാണ് അവരുടെ ആവശ്യമുന്നയിച്ചെത്തിയ യുവതികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. വാളയാറിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. തിരുപ്പൂർ സ്വദേശികളായ തമിഴ് മക്കള്‍ കക്ഷി പ്രവര്‍ത്തകരായ രേവതി, സുശീല ദേവി, തിരുനെല്‍വേലി സ്വദേശി ഗാന്ധി മതി എന്നവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് വേലന്താവളം ചെക് പോസ്റ്റില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വാവരു പള്ളിയില്‍ 40 സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ‘ഹിന്ദു മക്കള്‍ കക്ഷി’ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ശ്രമിക്കുന്നതായി ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി അനില്‍കാന്ത് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കേരളത്തിന് പുറത്തുള്ള സംഘടനയിലെ യുവതികള്‍ എത്തിയപ്പോള്‍ സംശയം തോന്നിയതിന്റെ പേരിലാണ് അതിര്‍ത്തിയില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിഷയത്തിൽ പോലീസ് നൽകുന്ന വിശദീകരണം.
വാവരു പള്ളിയിൽ കയറാനെത്തിയ ‘ഹിന്ദു മക്കൾ കക്ഷി’ പ്രവർത്തകർ പിടിയിൽ