എന്നാല്‍ അറസ്റ്റ് വിവരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കന്യാസ്ത്രിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിനോട് ചേര്‍ന്നുള്ള കേന്ദ്രത്തില്‍ രണ്ടുദിവസം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം മുന്നാം ദിനമാണ് അന്വേഷണം സംഘം അറസ്റ്റിലേക്ക് നീങ്ങിയത്. പരാതിക്കാരി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈക്കം ഡി വൈ എസ് പി, കോട്ടയം എസ്പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. പരാതി കിട്ടി 86 ദിവസത്തിന് ശേഷമാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കന്യാസ്ത്രീകളുടെ പ്രതിഷേധം ആഗോളശ്രദ്ധ നേടിയിരുന്നു. സര്‍ക്കാരിനും പൊലീസിനും എതിരെ വലിയ വിമര്‍ശനമാണ് കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. പോപ്പ് അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
നേരത്തെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. റിമാന്‍ഡ് റിപോര്‍ട്ട് അടക്കം തയ്യാറാക്കുന്ന നടപകള്‍ പുരോഗമിക്കുകയാണെന്നാണ് റിപോര്‍ട്ട്. വൈകിയാണെങ്കിലും പോലീസ് നടപടിയിലേക്ക് നീങ്ങിയതില്‍ സന്താഷമുണ്ടെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്.
അറസ്റ്റ്റ്റ് നടപടികള്‍ തീരുമാനിക്കുന്നതിനായി ഇന്നു രാവിലെ കോട്ടയം എസ്പി ഐജിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. അറസ്റ്റിന് മുന്നോടിയായി ബിഷപ്പിന്റെ മൊഴികളും, തെളിവുകളും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ കന്യാസ്ത്രീയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തിയിരുന്നു. കുറുവിലങ്ങാട്ടെ മഠത്തിലെത്തിയായിരുന്നു നടപടി. നടപടികള്‍ക്ക് മുന്നോടിയായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശവും അന്വേഷണ സംഘം തേടിയിരുന്നു. അറസ്റ്റ് നടപടികള്‍ക്ക് നിയമതടസമില്ലെന്നാണ് പോലീസിന് ലഭിച്ചനിയമോപദേശം. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്ഥികതഗതികള്‍ വിലയിരുത്തിയിരുന്നു. ബിഷപ്പിന്റെയും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മൊഴികള്‍ വിശദ പരിശോധനയക്കും യോഗം വിധേയമാക്കിയിരുന്നു. എന്നാല്‍ തുര്‍ച്ചയായി ബലാല്‍സംഗ കുറ്റം നിഷേധിച്ച ബിഷപ്പ് വ്യക്തി വൈരാഗ്യവും, മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കങ്ങളമാണ് പരാതിക്ക് പിന്നിലെന്നുമാണ് നിലപാട് സ്വീകരിച്ചിരുന്നത്.
അതിനിടെ, ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇടക്കാല ജാമ്യം നേടാനുള്ള നീക്കത്തിലാണ് ബിഷപ്പിന്റെ അഭിഭാഷകര്‍. ബിഷപ്പിനെ ഹാജരാക്കുന്ന വൈക്കം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കാനും നീക്കം ഉണ്ട്. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരിക്കും ഇത്തരമൊരു നീക്കം.
ജൂണ്‍ അവസാനവാരത്തിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണവുമായി കോട്ടയം കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ രംഗത്തെത്തയത്. തന്നെ 13 തവണ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു കന്യാസ്ത്രിയുടെ ആരോപണം. 2014 മെയ് 5ന് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്നും പിന്നീട് രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചെന്നുമാണ് കന്യാസ്ത്രിയുടെ പരാതി. എന്നാല്‍ ആദ്യം പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന മെയ് 5ന് താന്‍ തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ആരോപണം നിഷേധിച്ചു കൊണ്ട് ബിഷപ്പ് ആദ്യം പറഞ്ഞത്. അന്വേഷണ സംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി നടത്തിയ അന്വേഷണത്തില്‍ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഈ സംഭവത്തിനും ഒരു വര്‍ഷം മുമ്പ് 2013 ജനുവരിയിലാണ് ഫ്രാങ്കോ തൊടുപുഴയിലെത്തിയത്. പരാതിക്കാരി പറഞ്ഞ കാലഘട്ടത്തില്‍ ബിഷപ്പ് തൊടുപുഴയില്‍ വന്നിട്ടില്ലെന്ന് അവിടുത്തെ മദര്‍ സുപ്പീരിയറും മൊഴി നല്‍കി. അവര്‍ക്ക് പിന്തുണയര്‍പ്പിച്ച കന്യാസ്ത്രിമാരുടെയും അഭിമുഖം ജൂലൈ 12ന് പുറത്തു വന്നതോടെ കൂടുതല്‍ പേര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഇതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മറച്ചു വച്ചതായും ആരോപണം ഉയര്‍ന്നതോടെ വിഷത്തിന് കൂടുല്‍ ജനശ്രദ്ധ ലഭിച്ചു. ഭൂമി ഇടപാടുകളില്‍ ആരോപണവിധേയനായിരുന്ന ആലഞ്ചേരിയുടെ പേര് കൂടി ബന്ധപ്പെട്ടതോടെ കേസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. കന്യാസ്ത്രി നല്‍കിയ പരാതി മറച്ചുവച്ചെന്നും പീഡന വിവരം പോലീസ് അറിയാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണം.
ഫ്രാങ്കോയുടെ പീഡനം സഹിക്കാനാകാതെ വന്നപ്പോള്‍ സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന ആലഞ്ചേരിക്ക് പരാതി നല്‍കിയതായി കന്യാസ്ത്രി പോലീസിന് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. 2017 ഓഗസ്റ്റിലാണ് എറണാകുളത്തുള്ള സിറോ മലബാര്‍ സഭയുടെ ആസ്ഥാനത്തെത്തി ആലഞ്ചേരിക്ക് പരാതി നല്‍കിയത്. പരാതി നല്‍കി ആറ് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല.ഇതോടെയാണ് കന്യാസ്ത്രി പോലീസിനെ സമീപിക്കുന്നത്. സഭാനിയമം അനുസരിച്ച് പരാതി വത്തിക്കാന് കൈമാറാനും കര്‍ദ്ദിനാള്‍ തയ്യാറായില്ല.
ഇതിനിടെ പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ജന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയും ചെയ്തു. നിരവധി നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ജലന്ധറില്‍ വച്ച് ബിഷപ്പിനെ പോലീസ് സംഘത്തിന് ചോദ്യം ചെയ്യാനായത്. വിശ്വാസികളെ അണിനിരത്തി അറസ്റ്റിനെ പ്രതിരോധിക്കാനും, വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തി മാധ്യമ പ്രവര്‍ത്തര കയ്യേറ്റം ചെയ്യുന്നതിലേക്കും കാര്യങ്ങള്‍ നീണ്ടു. ബിഷപ്പ് ഹൗസില്‍ വച്ച ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്‌തെങ്കിലു മതിയായ തെളിവുകളുടെ അഭാവത്തില്‍ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ മടങ്ങുകയായിരുന്നു.
അന്വേഷണ സംഘം മടങ്ങിയതിന് പിറകെ കന്യാസ്ത്രീയെ സ്വാധിക്കാനു്ള്ള ശ്രമങ്ങളും നടത്തു. പരാതി പിന്‍വലിച്ചാല്‍ 10 ഏക്കര്‍ ഭൂമിയും പണവുമായിരുന്നു വാഗ്ദാനം. ഇതിന്റെ ശ്ബ്ദ സന്ദേശം ഉള്‍പ്പെടെയാരുന്നു കന്യാസ്ത്രീയുടെ കുടുംബം പുറത്തുവിട്ടത്. ഇതിനിടെ കന്യാസ്ത്രീയുടെ വാഹനത്തിന്‍ഫെ ബ്രേക്ക് തകരാറിലാക്കി ഇവരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കാട്ടി പോലീസില്‍ ഇവര്‍ പരാതി നല്‍കുകയും ചെയ്തു.
ഇതോടെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ നാലുകന്യാസ്‌സ്ത്രീകള്‍ സമരത്തിനിറങ്ങിയതോടെ വിഷയം കൂടുതല്‍ ശ്രദ്ധനേടുകയായിരുന്നു. ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിച്ച 14 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ബിഷപ്പിന്റെ അറസ്റ്റ്.
കേരളത്തിന്റെ ഹീറോകളാണ് നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ ആ കന്യാസ്ത്രീകൾ
കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്