അതിർത്തി ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദേശവും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. അടിയന്തിര സഹചര്യങ്ങൾ നേരിടാൻ ഒരുങ്ങണമെന്നാണ് നിർദേശം.
പുൽവാമയില്‍ 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാന മന്ത്രിയുള്‍പ്പെടെ ആവർത്തിക്കുമ്പോൾ കശ്മീര്‍ യുദ്ധ ഭീതിയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ടോങ്കില്‍ നടന്ന പൊതു പരിപാടിയിലായരുന്നു പ്രധാന മന്ത്രിയുടെ അവസാനത്തെ പ്രതികരണം. ഇന്ത്യ കശ്മീരിന് വേണ്ടി പോരാടുമെന്നായിരുന്നു അദേഹത്തിന്റെ വാക്കുകൾ. രാജ്യം കശ്മീരിന് വേണ്ടി പോരാടും. എന്നാൽ അത് കശ്മീരിനോ, കശ്മീരിൾക്കോ എതിരെല്ലാന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിന് പിറകെ സംസ്ഥാനത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ വിന്യസിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. 100 കമ്പനി സേനാംഗങ്ങളെയാണ് വിമാനമാർഗ്ഗം താഴ്വരയിലെത്തിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ സംഘത്തെ വിമാന മാർഗം കശ്മീരിലെത്തിച്ചത്. സൈനികരെ കശ്മീരില്‍ വിന്യസിക്കാന്‍ വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സിആര്‍പിഎപ്-45, ബിഎസ്എഫ്- 35, എസ്എസ്ബി-10, ഐടിബിപി-10 എന്നിങ്ങനെയാണ് വിന്യസം. 14 വർഷങ്ങൾക്ക് ശേഷമാണ് ബിഎസ്എഫ് കശ്മീരിൽ വിന്യസിക്കപ്പെട്ടതെന്നുതും ശ്രദ്ധേയമാണ്. അടിയന്തരമായി സൈനിക വിന്യാസം നടത്തുന്നതിനായി സിആര്‍പിഎഫ് പദ്ധതി തയ്യാറാക്കണം എന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. എന്നാല്‍ അടിയന്തിരമായി ഇത്രയും അധികം സൈനികരെ വിന്യസിക്കാനുള്ള കാരണം മന്ത്രാലയം വിശദീകരിക്കുന്നില്ല. അതിനിടെ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് അഭ്യന്തര മന്ത്രാലയം റിസ്ക് ആന്റ് ഹാർഡ്ഷിപ്പ് അലവൻസ് അനുവദിച്ച് ഉത്തരവായി. വിവിധ റാങ്കുകൾ പ്രകാരം ഉദ്യോഗസ്ഥർക്ക് 9700 മുതൽ 17300 രൂപവരെയാണ് അലവൻസ് അനുവദിച്ചിട്ടുള്ളത്.
സെനിക വിന്യാസത്തിന് പിറകെ വ്യാപകമായ അറസ്റ്റും താഴ്വരയില്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി ജമാഅത്തെ ഇസ്ലാമി നേതാക്കളെയാണ് പോലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചട്ടുള്ളത്. ജെകെഎല്‍എഫ് മേധാവി യാസീന്‍ മാലിക്കും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. അനന്ദ്‌നാഗ്, പഹല്‍ഗാം, ദിയല്‍ഗാം തുടങ്ങി തെക്കന്‍ കശ്മീരിർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ജമാഅത്ത് ഇസ്ലാമി അമീര്‍ ഡോ. അബ്ദുല്‍ ഹമീദ് ഫയാസ്, വക്താവ് അഡ്വ. സാഹിദ് അലി, മുന്‍ സെക്രട്ടറി ജനറല്‍ ഗുലാം ഖാദിര്‍ ലോണ്‍, ഇസ്ലാമാബാദ് ജില്ലാ അമീര്‍ അബ്ദുല്‍ റഊഫ്, പഹല്‍ഗാം നേതാവ് മുദസ്സില്‍ അഹ്മദ്, ദിയല്‍ഗാം നേതാവ് അബ്ദുല്‍ സലാം, ഭക്തവര്‍ അഹ്മദ്, ത്രാലിലെ മുഹമ്മദ് ഹയാത്ത്, ചദൂറയിലെ ബിലാല്‍ അഹ്മദ്, ചക് സഗ്രണിലെ ഗുലാം മുഹമ്മദ് ദര്‍ എന്നിവരും അറസ്റ്റിലായതാണ് റിപ്പോർട്ടുകൾ.
നടപടികൾ പുരോഗമിക്കുന്നതിനിടെ അതിർത്തി ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദേശവും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. അടിയന്തിര സഹചര്യങ്ങൾ നേരിടാൻ ഒരുങ്ങണമെന്നാണ് നിർദേശം. രണ്ട് പ്രത്യേക ഉത്തരവുകളാണ് ജമ്മു- കശ്മീര്‍ സർക്കാർ പുറത്തിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ആശുപത്രികളിൽ മതിയാ മരുന്നുകൾ ശേഖരിക്കണമെന്നാണ് ഇതിൽ പ്രധാനം. താഴ്വരയിലെ റേഷൻ വിതരണം അടിയന്തിരമായി പൂർത്തീകരിക്കമെന്നും മറ്റൊരു ഉത്തരവിൽ സർക്കാർ ചുണ്ടിക്കാട്ടുന്നു. നിർദേശത്തിന് പിറകെ ശ്രീനഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ആശങ്കയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനുൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എണ്ണക്കമ്പനികൾ വിതരണം നിർത്തിവച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് അസാമാന്യ തിരക്കിന് വഴിവച്ചത്. നടപടികൾ ഇതിനോടകം തന്നെ സാധാരണ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ച് വരുന്നതായും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ താഴ്വരയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാഷണല്‍ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി സംസാരിച്ചു. സൈനിക വിന്യാസം താഴ്വരയിൽ അഭ്യൂഹങ്ങളും, ഭീതിയും സൃഷ്ടിക്കുന്നെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണന്ന് ആവശ്യപ്പെട്ടതായും ഫാറൂഖ് അബ്ദുള്ള പറയുന്നു. ട്വിറ്ററിൽ പറയുന്നു.
സൈന്യത്തെ വിന്യസിച്ചും വ്യാപക അറസ്റ്റ് തുടർന്നും നടത്തുന്ന നീക്കം കൂടുതല്‍ സംസ്ഥാനത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ അയാളുടെ ആശയങ്ങളെ തടവിലിടാന്‍ സാധിക്കുമോ എന്നായിരുന്നു മുഫ്തിയുടെ പ്രതികരണം.
എന്നാൽ കശ്മീരിലെ അടിയന്തിര നീക്കങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സംസ്ഥാന പോലീസിന്റെ നിലപാട്. മാര്‍ച്ച് 4, 5 തിയ്യതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കശ്മീരിലെത്തുന്നതിന് മുന്നോടിയായാണ് നടപടി. തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കാന്‍ വേണ്ടി മുമ്പ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളകളിലും ഇത്തരം അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
അതിനിടെ, ഇന്ത്യ കശ്മീരിൽ സൈനിക വിന്യാസം നടത്തുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാക്കാൻ മുൻ നതന്ത്രവിദഗ്ദർ പാക്കിസ്ഥാന് മുന്നിറയിപ്പ് നൽകി. പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നും ഡ്വാൻ ദിനപത്രത്തിൽ ഞായറാഴ്ച എഴുതിയ സംയുക്ത ലേഖനത്തിൽ മുൻ വിദേശ കാര്യ സെക്രട്ടറിമാരായിരുന്ന റയാസ് ഹുസൈൻ ഖോഖർ, റിയാസ് മുഹമ്മദ് ഖാൻ, ഇനാമുൽഹഖ് എന്നിവർ ചൂണ്ടിക്കാട്ടുന്നു.