ബിര്‍ളയെ സ്പീക്കറാക്കാന്‍ ബിജെപിക്കുള്ളില്‍ ധാരണയായതായാണ് വിവരം
രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ബിര്‍ളയെ സ്പീക്കറാക്കാന്‍ ബിജെപിക്കുള്ളില്‍ ധാരണയായതായാണ് വിവരം. ഇന്ന് ഉച്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കളിൽ ഒരാളായ ഓം ബിർള ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു തവണ രാജസ്ഥാൻ നിയമസഭാംഗമായും വിജയിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവിയുൾപ്പെടെ വഹിച്ചിട്ടുണ്ട്. കോട്ട മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്.
16ാം ലോക്സഭയിൽ സ്പീക്കറായിരുന്ന സുമിത്ര മഹാജൻ ഇത്തവണ മൽസരിച്ചിരുന്നില്ല. മേനക ഗാന്ധിയുൾപ്പെടെയുള്ളവരുടെ പേരുകൾ നേരത്തെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഓം ബിർളയുടെ പേര് പുറത്ത് വരുന്നത്. ഇന്നാണ് സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.