കസ്റ്റഡിയിൽ വിട്ടുകിട്ടിയ ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ട് ഹർജികൾ ആണ് ജാമ്യം നഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ പി.ചിദംബരം സുപ്രീംകോടതിയിൽ നൽകിയിട്ടുള്ളത്.
അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം ലഭിക്കുന്നതിന് മുൻകൂർ ജാമ്യാപേക്ഷ തേടിയും സിബിഐയെ കക്ഷി ചേർത്തുള്ളതും, ഇതേ അവശ്യങ്ങൾ ഉന്നയിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേർത്തതുമാണ് ഹർജികൾ. കേസിൽ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടിയ ഹർജിക്ക് ഇനി പ്രസക്തിയില്ല. എന്നാൽ, ഈ മാസം 26 വരെ ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയെ അനുവദിച്ചു കൊണ്ടാണ് ഡല്‍ഹിയിലെ സിബിഐ കോടതി ഉത്തരവെന്നിരിക്കെ ഇത് കഴിഞ്ഞാൽ ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇത് തടയുകയായിരിക്കും ചിദംബരുടെ അഭിഭാഷകർ ഇന്ന് കോടതിൽ മുന്നോട്ട് വയ്ക്കുന്ന നിലപാട്. ജസ്റ്റിസ് ആർ ബാനുമതിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ആയിരിക്കും ചിദംബരത്തിന്റെ ഹർജികൾ പരിഗണിക്കുക.
അതേസമയം, കസ്റ്റഡിയിൽ വിട്ടുകിട്ടിയ ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിലെ സിബിഐ ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യൽ. കേസിലെ മാപ്പ് സാക്ഷിയായ ഇന്ദ്രാണി മുഖർജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ചോദ്യം ചെയ്യൽ. വേണ്ടിവന്നാൽ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നടപടികളും അന്വേഷണസംഎഘവം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്നുമുള്ള അന്വേഷണ സംഘത്തിന്റെ നിലപാട് അംഗീകരിച്ചാണ് ഇന്നലെ അദ്ദേഹത്തെ കോടതി 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെ രൂക്ഷമായ വാദ പ്രതിവാദങ്ങളായിരുന്നു ചിദംബരത്തിന്റെ കസ്റ്റഡിയപേക്ഷയിൻ മേൽ സിബിഐ കോടതിയിൽ നടന്നത്. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചിദംബരത്തിന് വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിംഗ്‌വിയും ഹാജരായി. 48 മണിക്കൂര്‍ കൂടുമ്പോള്‍ ചിദംബരത്തിന്റെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചിദംബരത്തിനെതിരെ ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അതിസമര്‍ത്ഥനായ ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി അന്വേഷണവുമായി നിസഹകരണം പാലിക്കുന്നു എന്നാണ് സിബിഐ ആരോപിച്ചത്. അതേസമയം ചിദംബരം ഒരു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അന്വേഷണ നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും കപില്‍ സിബലും സിംഗ്‌വിയും വാദിച്ചുിരുന്നു.