സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
കെ എം മാണിയുടെ മരണത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലാ നിയോജക മണ്ഡത്തിലെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. 23 നാണ് വോട്ടെടുപ്പെങ്കിലും ശനിയാഴ്ച ശ്രീ നാരായണ ഗുരു സമാധി ദിനമായതിനാൽ ഒരു ദിവസം മുൻപ് തന്നെ മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. മുന്ന് മുന്നണികളുടെയും കൊട്ടിക്കലാശം പാലാ ടൗണിൽ നടന്നു.
പ്രചാരണം അവസാനിപ്പിക്കേണ്ടതിന് ഒരു ദിവസം മുൻപ് കൊട്ടിക്കലാശം നടത്താനുള്ള തീരുമാനത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാവുക കൂടിയാണ് പാല. എന്നാൽ ഒരു ദിനം മുമ്പേ ആയതിനാൽ 5 മണിയെന്ന സമയ നിബന്ധന ബാധകമല്ലാത്തതും കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്ന് പ്രചാരണ രംഗത്തുണ്ടായിരുന്നു. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. മുതിർന്ന ബിജെപി നേതാക്കളെ ഉൾപ്പെടെ എത്തിച്ചാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
23 ന് തിങ്കളാഴ്ചയാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
അതിനിടെ , വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്സിറ്റ് പോൾ നടത്തുന്നതും എക്സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു.
അഭിപ്രായസർവേയും െതരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിൽ 21 വൈകുന്നേരം ആറ് മുതൽ 23 വൈകുന്നേരം ആറ് വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.