കേരള കോൺഗ്രസ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മൽസരിക്കുന്നതാണ് ഉചിതമെന്ന യുഡിഎഫ്
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ കേരള കോണ്‍ഗ്രസ് പ്രതിനിധിയെ കണ്ടെത്തുന്നതിൽ തർക്കം തുടരുന്നു. ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് രാവിലെ അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും പി ജെ ജോസഫ് വിഭാഗത്തിന്റെ നിലപാടുകളിൽ തീരുമാനം നീളുകയായിരുന്നെന്നാണ് റിപ്പോർട്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നായിരുന്നു രാവിലെ പിജെ ജോസഫ് പ്രതികരിച്ചത്. ഇന്ന് ചേർന്നിരുന്ന യുഡിഎഫ് സമിതിയിൽ സ്ഥാനാർത്ഥി സംബന്ധിച്ച സമവായം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ വേണമെന്ന നിലപാടുമായി പിജെ ജോസഫ് രംഗത്തെത്തുകയായിരുന്നു. അതേസമയം, നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫ് പ്രതികൂല നിലപാടെടുക്കുകയും ചെയ്തില്ല.
എന്നാൽ, പി.ജെ. ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന ഉപാധിയാണ് മുന്നോട്ടുവയ്ക്കുന്ന മറ്റൊരാവശ്യം. കേരള കോൺഗ്രസ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മൽസരിക്കുന്നതാണ് ഉചിതമെന്ന യുഡിഎഫ് നിലപാടും ജോസഫ് വിഭാഗം അവസരമാക്കുകയാണ്. സ്ഥാനാര്‍ഥിയെ ഒറ്റക്ക് തീരുമാനിക്കുകയാണെങ്കില്‍ പാര്‍ട്ടി ചിഹ്നം പി.ജെ. ജോസഫിന്റെ കൈയിലാണെന്ന കാര്യം ഓര്‍മ വേണമെന്ന് യോഗത്തില്‍ നിലപാട് വ്യക്തമാക്കി. മോന്‍സ് ജോസഫാണ് ഇത്തമൊരു നിലപാട് ചൂണ്ടിക്കാട്ടിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.
പാര്‍ട്ടി അംഗത്വമുള്ളയാളായിരിക്കണം മത്സരിക്കേണ്ടതെന്ന് നേരത്തെ ജോസഫ് പക്ഷത്തുള്ളവരും പ്രതികരിച്ചിരുന്നു. എന്നാൽ നിഷ പാര്‍ട്ടി അംഗമാണെന്നും സ്ഥാനാര്‍ഥിയാകാന്‍ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കേണ്ട യോഗ്യതയൊന്നും വേണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുണ്ടായാല്‍ മതിയെന്നുമായിരുന്നു റോഷി അഗസ്റ്റിൻ സ്വീകരിച്ച നിലപാടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.