പി.ജെ. ജോസഫിന്റെ പിഎയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കേരള കോൺഗ്രസ് പ്രതിനിധിക്ക് പാര്‍ട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ നില നിൽക്കെ അപ്രതീക്ഷിത നീക്കവുമായി ജോസഫ് വിഭാഗം. നേരത്തെ സ്ഥാനാർത്ഥിയായ പ്രഖ്യാപിച്ച ജോസ് ടോമിനെതിരെ പിജെ ജോസഫ് വിഭാഗം നേതാവ് പത്രിക സമർപ്പിച്ചു. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസ് കണ്ടത്തിലാണ് പത്രിക നൽകിയത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചത്. പി.ജെ. ജോസഫിന്റെ പിഎയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു. രണ്ടില ചിഹ്നം ജോസ് ടോമിന് കിട്ടുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജോസഫ് പക്ഷവും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്.
അതേസമയം, പത്രിക സമർപ്പിച്ച വിമത സ്ഥാനാർത്ഥിയല്ല ഡമ്മിസ്ഥാനാര്‍ത്ഥിയാണെന്നാണ് പിജെ ജോസഫിന്റെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അദ്ദേഹം അറിയിച്ചതായാണ് വിവരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിജെ ജോസഫിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്. എന്നാൽ ജോസ് കണ്ടത്തിൽ മൽസര രംഗത്ത് ഉണ്ടാവില്ലെന്നും ജോസഫ് പ്രതികരിച്ചു. സൂക്ഷപരിശോധന കഴിഞ്ഞാൽ പത്രിക പിൻവലിക്കുമെന്നും ജോസഫ് പറയുന്നു.
അതേസമയം, രണ്ടില ചിഹ്നത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജോസ് കെ മാണി പക്ഷക്കാരനുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് വര്‍ഗീസ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
അതിനിടെ രണ്ടില ചിഹ്നത്തിനായി ജോസ് കെ മാണി വിഭാഗം വരണാധാകാരിക്ക് കത്ത് നൽകി. സ്റ്റീഫൻ ജോർജ്ജാണ് അസിസ്റ്റന്റ് വരണാധികാരിക്ക് കത്ത് നൽകിയത്. എന്നാൽ ജോസ് ടോമിന് രണ്ടില ചിഹ്നം നൽകരുതെന്ന് പിജെ ജോസഫു കത്ത് നൽകിയിട്ടുണ്ട്.
ജോസ് ടോം കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയല്ലെന്നും യുഡിഎഫ് സ്വതന്ത്രന്‍ മാത്രമാണെന്നുമാണ് തുടക്കം മുതലേ ജോസഫിന്‍റെ നിലപാട്. കേരളാ കോണ്‍ഗ്രസ് എമ്മിന് വേറെ സ്ഥാനാര്‍ത്ഥിയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ ജോസഫ് മറുപടി പറഞ്ഞിരുന്നുമില്ല.