8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നും സൂരജ് പറയുന്നു.
പാലാരിവട്ടം മേൽപാലം നിർമാണ അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരെ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്. ക്രമക്കേടിൽ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ട്. കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് പൊതുമരാമത്ത് മന്ത്രിയാണെന്നുമാണ് ടി ഒ സൂരജിന്റെ ആരോപണം. ജാമ്യാപേക്ഷയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മുൻ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കുന്നത്.
കരാറുകാരന് മുന്‍കൂറായി പലിശയില്ലാതെ പണം നല്‍കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നും സൂരജ് പറയുന്നു. മന്ത്രിയുടെ ഈ നിര്‍ദേശത്തെ താൻ എതിര്‍ത്തിരുന്നെന്നും ആദ്യ നാലു ബില്ലുകളില്‍ നിന്ന് പണം പലിശയും ഈടാക്കി തിരിച്ചുപിടിച്ചതായും അദ്ദേഹം സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കുന്നു.
പാലം നിർമാണത്തിന്റെ നിര്‍മാണത്തിലെ ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുന്ന അദ്ദേഹം ആദ്യഘട്ട നടപടികളുടെ ചുമതല മാത്രമാണ് താൻ വഹിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. പാലാരിവട്ടം മേൽപാലം നിർമാണത്തിൽ അഴിമതിനടന്നെന്ന കേസിൽ ടി.ഒ. സൂരജ് ഉൾപ്പെടെ 4 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
പാലത്തിന്റെ രൂപരേഖ അംഗീകരിച്ചതു സൂരജ് സെക്രട്ടറി ആയിരുന്ന കാലത്തായിരുന്നു. സൂരജിന് പുറമെ പാലം നിർമിച്ച ആർഡിഎസ് പ്രോജക്‌ട്സിന്റെ എംഡി സുമിത് ഗോയൽ, കിറ്റ്കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുൻ ജനറൽ മാനേജർ ബെന്നി പോൾ, കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ മുൻ അഡീ. മാനേജർ എം.ടി.തങ്കച്ചൻ എന്നിവരാണ് റിമാൻഡിലായ മറ്റു പ്രതികൾ.