UPDATES

പാഞ്ചാലിമേട്ടിലേക്കുള്ള ഹൈന്ദവസംഘടനകളുടെ മാർച്ച് തടഞ്ഞു, കെ പി ശശികലയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം

ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ ഭുമികയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് പ്രതിഷേധവുമായെത്തിയ ഹൈന്ദവസംഘടനകളുടെ ആരോപണം.

ഇടുക്കി പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് സ്ഥാപിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഹൈന്ദവസംഘടനകൾ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. രാവിലെ പതിന്നൊന്ന് മണിയോടെയാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ നേതൃത്വത്തിലുള്ള സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു. ഇതോടെ സംഘം നാമജപ പ്രതിഷേധം ആരംഭിച്ചു. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ ഭുമികയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് പ്രതിഷേധവുമായെത്തിയ ഹൈന്ദവസംഘടനകളുടെ ആരോപണം.

പാഞ്ചാലിമേട്ടിൽ റവന്യൂ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകളിൽ മുന്നെണ്ണം ഇന്നലെ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദുഃഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകളിൽ മുന്നെണ്ണമാണ് കളക്ടറുടെ നിർദേശപ്രകാരം പള്ളി ഭാരവാഹികൾ മാറ്റിയത്. എന്നാല്‍ നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. പാഞ്ചാലിമേട്ടിലെ റവന്യൂഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളത്. എന്നാൽ വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് നേരത്തെ കളക്ടര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുരിശുകൾ നീക്കാൻ നിര്‍ദേശം നൽകിയത്.

പള്ളി അധികൃതര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയതായി സ്ഥാപിച്ച വലിയ മരക്കുരിശുകള്‍ നാട്ടിയത്. ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയല്‍ കത്തോലിക്കാ പള്ളി അധികൃതര്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ നോട്ടിസ്

ഭൂപരിഷ്കരണത്തിന് ശേഷം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. റവന്യൂഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിറ്റിപിസി സ്ഥലമേറ്റെടുത്തു. എന്നാൽ അപ്പോഴും ഈ ആനുകൂല്യം ലഭിച്ചിരുന്നുവെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്. എന്നാൽ അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയൽ സെന്റ് മേരിസ് ചർച്ച് ഭാരവാഹികളുടെ നിലപാട്. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്പലക്കമ്മിറ്റിയുടെ നിലപാട്. ഇതിനിടെ കുരിശിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുക്കുകയും ചെയ്കിരുന്നു.

നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലായാല്‍ എന്ത് സംഭവിക്കും? അറിയേണ്ടതെല്ലാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍