ബിഷപ്പിനെ ന്യായീകരിക്കില്ല, കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു . എന്നാല്‍ ലൈംഗികാതിക്രമ നിയമം ദുരുപയോഗം ചെയ്യുകയാണ്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയെയും പിന്തുണയ്ക്കുന്നവരെയും ആക്ഷേപിച്ച് പി സി ജോര്‍ജ്ജ് എംഎല്‍എ. പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയാണ് എംഎല്‍എയും വിവാദ പരാമര്‍ശങ്ങള്‍. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. അവര്‍ പരിശുദ്ധകളാണോ എന്ന് അപ്പോള്‍ അറിയാനെന്നും പിസി ആക്ഷേപിച്ചു.
പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ പരിശോധിക്കണം. അവര്‍ തെറ്റായ വഴിയിലുടെ സഞ്ചരിക്കുന്നവരാണ്. ഒരാള്‍ രണ്ടുവര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു പറയുന്നവരെ എന്താണ് വിളിക്കേണ്ടതെന്ന് അറിയാം. കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പിസി ജോര്‍ജ് വിവാദ നിലപാട് വ്യക്തമാക്കിയത്.
ആരോപണ വിധേയനായ ബിഷപ്പ് നല്ല വ്യക്തിയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ അദ്ദേഹം ഇത്തരത്തില്‍ സമീപിച്ചെന്ന പറയുന്നത് ഇവരോട് മാത്രമാണ്. കന്യാസ്ത്രീയുടെ സ്വഭാവത്തിന്റെ ഫലമാണിത്. 13 തവണ പീഡിപ്പിച്ചെന്നാണ് പരാതി. 12 തവണയുടെ അവര്‍ക്ക് പരാതിയുണ്ടായില്ല. ഒരുതവണ മാത്രമാണ് ബലാല്‍സംഗം നടന്നത് ഇതെങ്ങനെ ശരിയാവുമെന്നും പിസി ചോദിക്കുന്നു.
ഒരു കന്യാസ്ത്രീ ക്രിസ്തുവിന്റെ മാതാവിനെ പോലെയാണ്. അവരുടെ കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവരെ സന്യാസിനിയായി കണക്കാക്കാനാവില്ലെന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു. ബിഷപ്പിനെ ന്യായീകരിക്കില്ല, എന്നാല്‍ ലൈംഗികാതിക്രമ നിയമം ദുരുപയോഗം ചെയ്യുകയാണ്. ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത് പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ്. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
നേരത്തെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഇരയെ അധിക്ഷേപിച്ച് ദിലീപിനൊപ്പമായിരുന്നു നിന്ന പിസി ജോര്‍ജ്. നടിയെ അപമാനിക്കുന്ന പ്രസ്താവനകളായിരുന്നു അന്നും അദ്ദേഹം ഉപയോഗിച്ചത്.