പ്രസാദം കഴിച്ച 120 ഓളം പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
കർണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിൽ വിഷബാധയേറ്റ് 15 പേർ മരിച്ച സംഭവത്തിൽ പ്രസാദമായി നൽകിയ തക്കാളിച്ചോറിൽ കലർത്തിയത് 15 കുപ്പി കീടനാശിനിയെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ തന്നെ മുൻ പൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീർത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാൻ വേണ്ടിയാണ് പ്രസാദത്തിൽ വിഷം കലർത്തിയതെന്നാണ് ഇവർ വെളിപ്പെടുത്തലെന്നും പോലീസ് പറയുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശപ്രകാരമാണ് വിഷം കലർത്തിയതെന്നും ദൊഡ്ഡയ്യ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റെന്ന മട്ടില്‍ മൈസൂരു കെആര്‍ ആശുപത്രിയില്‍ ചികിൽസ തേടിയിരിക്കുകയായിരുന്ന ദൊഡ്ഡയ്യ. എന്നാൽ ദൊഡ്ഡയ്യയുടെ രക്തസാംപിളുകളില്‍ ഓര്‍ഗാനോ ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്താത്തതാണു സംശയം വര്‍ധിപ്പിച്ചത്. തുടർന്ന് ദൊഡ്ഡയ്യയെ കസ്റ്റഡിയില്‍ എടുത്തതോടെയാണു ഗൂഢാലോചന പുറത്തായത്.
അറസ്റ്റിലായവർക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ക്ഷേത്ര ഗോപുര നിർമ്മാണവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമാണ് ഇവരെ നടപടിയിലേക്ക് നയിച്ചതെന്നും ഐജി ശരത് ചന്ദ്ര പറയുന്നു. പ്രസാദം കഴിച്ച 120 ഓളം പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
പാചകക്കാരെ തന്ത്രപൂര്‍വം ഒഴിവാക്കിയ ശേഷം ദൊഡ്ഡയ്യയും കൂട്ടുകാരനും ഓര്‍ഗാനോ ഫോസ്‌ഫേറ്റ് പ്രസാദത്തില്‍ പാചക സമയത്ത് തന്നെ കലര്‍ത്തിയിരുന്നെന്നാണ് വിവരം. തുടർന്ന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടെങ്കിലും കര്‍പ്പൂരത്തിന്റെ മണമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മാരമ്മ ക്ഷേത്രത്തില്‍ നേരത്തേ പൂജാരിയായിരുന്ന ദൊഡ്ഡയ്യയെ കഞ്ചാവു കേസില്‍ പ്രതിയായതോടെ ജനുവരിയില്‍ പിരിച്ചുവിട്ടുകയായിരുന്നു.
2017 ഏപ്രിൽ വരെ മഹാദേവ സ്വാമിയുടെ അധീനതയിലുണ്ടായിരുന്ന ക്ഷേത്രം. വിശ്വാസികളുടെയും ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഏറ്റെടുക്കുകയായിരുന്നു. ഇതിന് പുറെ ക്ഷേത്രഗോപുരം നിർമ്മിക്കാൻ മഹാദേവ സ്വാമി മുന്നോട്ട് വച്ച ഒന്നേകാൽ കോടി രൂപയുടെ പ്രൊജക്റ്റ് ട്രസ്റ്റ് അംഗീകരിക്കുകയും ചെയ്തില്ല. കുറഞ്ഞ തുകയുടെ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിന് പ്രതികാരമായാണ് ഡിസംബർ 14 ന് നടന്ന ക്ഷേത്രഗോപുര നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങിൽ പ്രസാദത്തിൽ വിഷം കലർത്തിയതെന്നും പോലീസ് പറയുന്നു. ഡിസംബർ 14 ന് നടന്ന ക്ഷേത്രഗോപുര നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങിലാണ് പ്രസാദത്തിൽ വിഷം കലർത്തി പ്രതികാരം ചെയ്യാൻ മഹാദേവ സ്വാമി തീരുമാനിച്ചതെന്നാണ് പൊലിസ് ഭാഷ്യം.
പ്രസാദത്തിൽ വിഷം കലർത്താനിടയാക്കിയത് ഊരാള കുടുംബങ്ങൾ തമ്മിലുള്ള തർക്കം; രണ്ടുപേർ അറസ്റ്റിൽ