പെട്രോളിന‌് കൊച്ചിയിൽ 73.15 രൂപയും ഡീസലിന‌് 70.01 രൂപയുമാണ‌് വെള്ളിയാഴ‌്ച വില.
രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ നിശ്ചലാവസ്ഥയിലായിരുന്ന ഇന്ധനവില ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം പുറത്തുവന്നതിന‌് തൊട്ടുപിന്നാലെ വീണ്ടും കൂട്ടി. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27പൈസയും 13 പൈസയുമാണ‌് കൂട്ടിയത‌്. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡീസലിന‌് 52 പൈസയും പെട്രോളിന‌് 38 പൈസയും വർധിച്ചു.
പെട്രോളിന‌് കൊച്ചിയിൽ 73.15 രൂപയും ഡീസലിന‌് 70.01 രൂപയുമാണ‌് വെള്ളിയാഴ‌്ച വില. തിരുവനന്തപുരത്ത‌് യഥാക്രമം 74.60 രൂപയും 71.37 രൂപയും. 20 മുതലാണ‌് എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത‌്. അന്ന‌് ഡീസലിന‌് 16ഉം പെട്രോളിന‌് പത്ത് പൈസയും വർധിച്ചു.
22ന‌് മാത്രമാണ‌് വില കൂട്ടാതിരുന്നത‌്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതിനിടെയാണ‌് വില കൂട്ടൽ. തെരഞ്ഞെടുപ്പ‌് നടക്കുമ്പോൾ വിലവർധിപ്പിക്കുന്നതിൽ നിന്നും എണ്ണ കമ്പനികൾ തൽക്കാലം പിന്നോട്ട് പോയിരുന്നു.