പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിൻമാറിയത്.
പിറവം പള്ളിത്തർക്ക കേസ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെ വീണ്ടും ജഡ്ജിമാരുടെ പിൻമാറ്റം. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിൻമാറിയത്. ജസ്റ്റിസ് ഹരിലാൽ, ജസ്റ്റിസ് ആനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിന്‍മാറിയത്. എന്നാൽ പിൻമാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി വി അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയിരുന്നു. ഇതോടെയാണ് ഹര്‍ജി നാലാമത്തെ ബെഞ്ചിന് മുന്നിലെത്തിയത്. ജഡ്ജിമാർ അഭിഭാഷകർ ആയിരിക്കെ പള്ളി കേസുകളിൽ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ വിഭാഗത്തിന് ആരോപണത്തെത്തുടർന്നാണ് അന്നത്തെ ജഡ്ജിമാർ പിന്മാറിയത്. ജഡ്ജിമാർ അഭിഭാഷകർ ആയിരിക്കെ പള്ളി കേസുകളിൽ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ വിഭാഗത്തിന് ആരോപണത്തെത്തുടർന്നാണ് ജഡ്ജിമാർ പിന്മാറിയത്.
നേരത്തെ പിറവം പള്ളിത്തർക്കക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും പിന്മാറിയിരുന്നു. ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു രണ്ടാമത്തെ ബെഞ്ചിന്റെ പിന്മാറ്റം.
കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ സഭാതർക്കം സംബന്ധിച്ച കേസിൽ യാക്കോബായ സഭയ്ക്കായി ഹാജരായിട്ടുണ്ടെന്ന് അഞ്ച് വിശ്വാസികൾ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലായിരുന്നു ആദ്യ ബെഞ്ചിന്‍റെ പിന്മാറ്റം. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?