സുസ്ഥിര വികസനം എന്ന ആശയം മുൻനിർത്തിയാണ് ഗോൾ കീപ്പർ പുരസ്കാരത്തിന് പരിഗണിക്കുന്നത്.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ‘ആഗോള ഗോൾകീപ്പർ അവാർഡ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മോദി സർക്കാറിന്റെ അഭിമാന പദ്ധതിയായി ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാൻന്റെ പ്രവർത്തനങ്ങൾക്കാണ് അവാര്‍ഡ്. ബുധനാഴ്ച രാവിലെ ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്താരം ഏറ്റുവാങ്ങി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ആണ് പുരസ്കാരം സമ്മാനിച്ചത്.
ഇന്ത്യയിലും ആഗോളതലത്തിലും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വച്ഛ് ഭാരത് മിഷനിലൂടെ കഴിഞ്ഞു. ഇതിനുള്ള പ്രത്യേക അംഗീകാരമാണ് ഗോള്‍ കീപ്പര്‍ പുരസ്‌കാരം എന്നാണ് ഫൗണ്ടേഷന്റെ വിശദീകരണം. ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിതിന് പിന്നാലെ 2014 ഒക്ടോബര്‍ 2നാണ് സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിക്കുന്നത്.
Prime Minister Narendra Modi received the Global Goalkeeper Award at tonight’s Goalkeepers Global Goals Awards. This award recognizes the progress India has made in providing safe sanitation under his leadership. pic.twitter.com/QSMD4UqxiU
— Gates Foundation (@gatesfoundation) September 25, 2019
അതേസമയം, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ ഇത്തരം ഒരു പുരസ്കാരം ലഭിക്കുന്നത് വ്യക്തിപരമായി വളരെയധികം പ്രാധാന്യമർഹിക്കുന്നതാണെന്ന് മോദി പ്രതികരിച്ചു. അവാർഡ് ഏറ്റുവാങ്ങിയ ശേഷം കുറിച്ച ട്വീറ്റിലായിരുന്നു മോദിയുടെ പ്രതികരണം. 130 കോടി ആളുകൾ ഒരു ലക്ഷ്യത്തിനായി പ്രതിജ്ഞയെടുക്കുമ്പോൾ ഏത് വെല്ലുവിളിയെയും തരണം ചെയ്യാൻ കഴിയും, എന്നും മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. സ്വച്ഛ് ഭാരത് പ്രചാരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ ഇന്ത്യയിലെ പൗരൻമാർക്ക് അവാർഡ് സമർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത കാലത്ത് മറ്റൊരു രാജ്യത്തും ഇത്തരം പ്രചാരണങ്ങളൊന്നും കണ്ടില്ല, കേട്ടിട്ടില്ല. ഈ പദ്ധതി നമ്മുടെ സർക്കാർ ആരംഭിച്ചതാണ്, പക്ഷേ ആളുകൾ അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. ദരിദ്രർക്കും ഇന്ത്യയിലെ സ്ത്രീകൾക്കുമാണ് പദ്ധതി ഏറ്റവും കൂടുതൽ പ്രയോജനം ചെയ്തതെന്നും മോദി പറഞ്ഞു.
ശുചിമുറികളുടെ അഭാവം മൂലം നിരവധി പെൺകുട്ടികൾക്ക് സ്കൂളുകളിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.ഇപ്പോൾ സ്ഥിരികഗതികളിൽ മാറ്റം വന്നിട്ടുണ്ട്. ഇന്ത്യയിൽ ഗ്രാമീണ ശുചിത്വം മെച്ചപ്പെട്ടു. ഇതോടെ കുട്ടികൾക്കിടയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയാനും സ്ത്രീകൾക്കിടയിൽ ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ) മെച്ചപ്പെടുത്താനും കാരണമായി. ഇക്കാര്യമാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പരിഗണിച്ചത്. പൂർണ്ണമായും വൃത്തിയായിരിക്കുമ്പോൾ മാത്രമേ ഒരു ഗ്രാമം മാതൃകയാകൂ എന്നാണ് ഗാന്ധിജിയുടെ വാക്കുകൾ. ഇന്ന് ഞങ്ങൾ രാജ്യം മുഴുവൻ ഒരു മാതൃകയാക്കുന്നതിലേക്കാണ് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറയുന്നു.
സുസ്ഥിര വികസനം എന്ന ആശയം മുൻനിർത്തിയാണ് ഗോൾ കീപ്പർ പുരസ്കാരത്തിന് പരിഗണിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഗോള്‍ കീപ്പര്‍ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ നോര്‍വേ പ്രധാനമന്ത്രി എര്‍ന സോല്‍ബെര്‍ഗ്, ലൈബീരിയ പ്രസിഡന്റ് എല്ലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ക്കാണ് ഗോള്‍ കീപ്പര്‍ പുരസ്‌കാരം ലഭിച്ചിട്ടുളളത്.