തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു മോദി നടത്തിയത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലായിരുന്നു മോദിയുടെ അനുസ്മരണം. ‘മുൻ പ്രധാന മന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് ചരമ വാർഷിക ദിനത്തിൽ ശ്രദ്ധാജ്ഞലി’. എന്ന ഒറ്റവരിയിലായിരുന്നു മോദിയുടെ അനുസ്മരണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു മോദി നടത്തിയത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുസ്മരിച്ചുകൊണ്ട് മോദിയുടെ പോസ്റ്റെന്നതും ശ്രദ്ധേയമാണ്. നാവികസേനയെ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തെന്നും അദ്ദേഹം മരിക്കുമ്പോൾ ഒന്നാം നമ്പർ അഴിമതിക്കാരനാണെന്നുമായിരുന്നു മോദിയുടെ പ്രധാന ആരോപണങ്ങൾ. രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കവെയായിരുന്നു മോദി രാജീവ് ഗാന്ധിക്കെതിരെ തിരിഞ്ഞത്. ‘നിങ്ങളുടെ അച്ഛനെ മിസ്റ്റർ ക്ലീൻ എന്നാണ് ഉപജാപകവൃന്ദം വിശേഷിപ്പിച്ചത്. എന്നാൽ അദ്ദേഹം മരിച്ചത് ഒന്നാംനമ്പർ അഴിമതിക്കാരനായാണ്’ എന്നായിരുന്നു മോദിയുടെ പരാമർശം.
ബൊഫോഴ്സ് തോക്കിടപാടിൽ അഴിമതിക്കാരനെന്ന ദുഷ്കീർത്തിയോടെയാണു രാജീവ് ഗാന്ധിയെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. ഇതിന് പുറമെ ആയിരുന്നു വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിരാട് അവധിയാഘോഷിക്കാൻ ഉപയോഗിച്ചെന്നും ഡൽഹിയിലെ ആദ്യ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിലെ പരാമര്‍ശം.
Tributes to former PM Shri Rajiv Gandhi on his death anniversary.
— Chowkidar Narendra Modi (@narendramodi) May 21, 2019
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡിന് ഉടമ കൂടിയാണ്. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്ന അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ കൊല്ലപ്പെടുകയായിരുന്നു. മരണാനന്തരം 1991 ൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു.
എക്‌സിറ്റ് പോളുകള്‍ പലതും പറയും, അമിത് ഷായും കണക്കുകള്‍ കൂട്ടുന്ന തിരക്കിലാണ്