മർദ്ദനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ എസ്. സി.പി.ഒ സൈമൻ, സി പി ഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം തിരുവല്ലത്ത് റോഡിൽ പരസ്യമായി യുവാവിനെ മർദ്ദിച്ച പൊലീസുകാരെ സിറ്റി പൊലീസ് സസ്പെന്റ് ചെയ്തു. മർദ്ദനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ എസ്. സി.പി.ഒ സൈമൻ, സി പി ഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
അയല്‍ക്കാരിയായ സ്ത്രീയേയും കുട്ടികളേയും ആക്രമിച്ചു എന്ന പരാതിയിലാണ്, പോക്‌സോ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ വല്ലംചിറ സ്വദേശി അനീഷിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് ഐ അടക്കമുള്ളവര്‍ പുറത്തായിരുന്ന സമയത്ത് പാറാവുകാരനെ തള്ളിമാറ്റി ഇയാള്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.
പിന്നാലെ ഓടിയെത്തിയ പാറാവുകാരനും ഹെഡ് എസ് സി പി ഒയും ഇയാളെ പിടിച്ചു. ഓടിപ്പോകാതിരിക്കാന്‍ കാലില്‍ ചവുട്ടിപ്പിടിച്ചു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം തിരുവല്ലം ജംഗ്ഷനില്‍ റോഡില്‍ വീണുകിടക്കുന്ന അനീഷിന്റെ കാലില്‍ പൊലീസുകാരന്‍ ചവിട്ടുന്ന രംഗങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. അനീഷിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയേയും പൊലീസ് ആക്രമിച്ചു. ഭാര്യയെ പൊലീസുകാരന്‍ കാല്‍മുട്ട് മടക്കി ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇതിന് പിന്നീലെ ഹെഡ് കോണ്‍സ്റ്റബിള്‍ സൈമനെതിരെ അസി.കമ്മീഷണര്‍ ആര്‍ പ്രതാപന്‍ നായര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.