സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് പിടിയിലായത്.
തിരുവനന്തിപുരം നഗരത്തിൽ ഗതാഗതനിയമം ലംഘിച്ച വിദ്യാർഥികളെ തടഞ്ഞ പോലീസുകാരെ മർദിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് പിടിയിലായത്.
വിദ്യാർത്ഥികൾ നടത്തിയ ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. സഹപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് മറ്റ് പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണായിരുന്നു. പത്ത് പേര്‍ക്കെതിരെ കേസെടുത്തു. പാളയം യുദ്ധസ്മാരകത്തിന് സമീപം വൈകിട്ട് ആറോടെയാണ് സംഭവം. ഇരുപതോളം പേര്‍ ചേര്‍ന്ന് വഴിയാത്രക്കാരും പോലീസും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. സംഘർഷം കാരണം ഗതാഗതവും തടസ്സപ്പെട്ടു. പോലീസ് പിടികൂടിയ അക്രമി സംഘത്തെ നേതാക്കള്‍ എത്തി മോചിപ്പിക്കുകയും ചെയതു. എസ്എപി ക്യാമ്പിലെ വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസുകാരുടെ പരാതിയിൽ ആറുപേർക്കെതിരേ കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിസ്സാര വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. എന്നാൽ, ആക്രമണത്തിൽ ഒട്ടേറെ പേരുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനിടെ സാരമായ പരിക്കേറ്റ ശരത് എന്ന പോലീസുകാരനെ ഉന്നത പോലീസുകാരുടെ ഇടപെടൽ കാരണം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.