മുസഫർനഗർ ജില്ലയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഏഴുപേരേ പോലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. താല്‍ക്കാലികമായി താമസിക്കുന്ന വീടിനടുത്തെ ഒരു ഇഷ്ടിക ചൂളയ്ക്കടുത്തായി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശ്വാസംമുട്ടിച്ചതും ഗുരുതരമായി പോള്ളലേറ്റതുമാണ് മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൂടുതല്‍ തെളിവുകൾ ശേഖരിച്ചു പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഇഷ്ടികക്കളത്തിന്‍റെ ഉടമയ്ക്കും മറ്റു ആറുപേര്‍ക്കുമെതിരെ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂട്ടമാനഭംഗം, കൊലപാതകം, എസ്.സി/എസ്.ടി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം, ബലാത്സംഗ ആരോപണം ഇതുവരെ പൊഏസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സർക്കിൾ ഓഫീസർ പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞതനുസരിച്ച്, അദ്ദേഹവും ഭാര്യയും അവരുടെ ഗ്രാമത്തിൽ നിന്നും ദൂരെയുള്ള ഒരു സ്ഥലത്തേക്ക് മരുന്ന് വാങ്ങാൻ പോയതായിരുന്നു. അടുത്ത ദിവസം രാവിലെ അവരുടെ മകളുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. രാത്രിയിൽ തീവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. ബലാല്‍സംഗം നടന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നില്ല എന്ന് പോലീസ് പറയുന്നു. എന്നാല്‍ പിന്നീട് അവര്‍ പരാതി നല്‍കി. ബലാൽസംഗം ചെയ്തതിനുശേഷം കുട്ടിയെ തീവച്ചു കൊലപ്പെടുത്തിയതാണെന്നാണു ഇപ്പോള്‍ അവര്‍ പറയുന്നത്. കുട്ടിയുടെ ചെരിപ്പുകളും ചില വസ്ത്രങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു.