വാതിൽ തുറന്ന് അകത്തേക്കു കടന്നപ്പോൾ വസ്ത്രമൊന്നുമില്ലാതെ പുതപ്പിൽ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു കണ്ടത്.
മകന്‍ പട്ടിണിക്കിട്ട് പൂട്ടിയിട്ട വൃദ്ധയായ സ്ത്രീയെ പൊലീസ് എത്തി രക്ഷിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. അമ്മയുടെ ബാങ്ക് എക്കൗണ്ടിലുള്ള 15 ലക്ഷം രൂപ ലക്ഷ്യമിട്ടാണ് ഈ ക്രൂരതയെന്ന് സഹോദരങ്ങള്‍ ആരോപിച്ചു. എഴുപതു വയസ്സുള്ള ലളിതയെയാണ് ഇളയമകന്‍ ജയകുമാര്‍ വീടിനുള്ളില്‍ പൂട്ടിയിട്ടത്. സഹോദരങ്ങള്‍ എത്തിയിട്ടും വിജയകുമാര്‍ അമ്മയെകാണാന്‍ അനുവദിക്കാതെവന്നതോടെ പോലീസെത്തി അമ്മയെ രക്ഷിച്ചു. ഏകദേശം രാത്രി പത്തരയോടെയാണ് അമ്മയെ രക്ഷിച്ചത്.
രോഗം മൂര്‍ചിച്ചിട്ടും അമ്മയ്ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് അറിഞ്ഞെത്തിയവരെ വീടും ഗേറ്റും പൂട്ടിയാണ് ജയകുമാര്‍ തടഞ്ഞത്. അമ്മയെ കാണുന്നതിനായി മക്കളും ബന്ധുക്കളും ഇന്നലെ ഉച്ഛ്ക്കു ശേഷം മുതലേ അമ്മയെ കണ്ടിട്ടേ പോകൂ എന്നു പറഞ്ഞ് ജയകുമാറിന്റ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. സഹോദരങ്ങളും പഞ്ചായത്ത് മെമ്പറും അയല്‍ക്കാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയകുമാര്‍ അമ്മയെ കാണിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസിനെ വിളിക്കുകയായിരുന്നു. രാത്രിയായിട്ടും ഗേറ്റോ വാതിലൊ തുറക്കാതിരുന്നതോടെയാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്.
വാതില്‍ തുറന്ന് അകത്തേക്കു കടന്നപ്പോള്‍ വസ്ത്രമൊന്നുമില്ലാതെ പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു കണ്ടത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവുമുണ്ടായിരുന്നു. തുടര്‍ന്ന് മക്കള്‍ അമ്മയ്ക്ക് വെള്ളം കൊടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് ഞാന്‍ സംഭവം അറിയുന്നത്. ലളിത എന്ന എഴുപത് വയസ്സുള്ള അമ്മയെ പൂട്ടിയിട്ടിരിക്കുന്നു എന്നറിഞ്ഞ് ഞാനാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ഞാന്‍ അവിടെ ഒന്‍പത് മണിയോടെയാണ് എത്തുന്നത്. അപ്പോഴും വീടിന്റെ വാതിലും ഗേറ്റും അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് പോലീസ് ഗേറ്റ് ചാടിക്കടന്ന് വീടിന്റെ വാതിലില്‍മുട്ടുകയായിരുന്നു. ഒരുപാട് നേരം വാതില്‍ മുട്ടിയ ശേഷമാണ് അയാള്‍ വാതില്‍ തുറന്നത്. അകത്തെത്തിയപ്പോള്‍ കണ്ട കാഴ്ച വളരെ ദയനീയ അവസ്ഥയായിരുന്നു. മരണത്തോട് മല്ലടിച്ചു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അമ്മ. വസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആഹാരമൊന്നും കൊടുക്കാത്തത് കൊണ്ട് തന്നെ നല്ല ക്ഷീണിതയായിരുന്നു അമ്മ. തുടര്‍ന്ന് ഞങ്ങളെല്ലാവരും ചേര്‍ന്നാണ് ആശുപത്രിയിലാക്കുന്നത്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി അഴിമുഖത്തോട് പറഞ്ഞു.
ജയകുമാര്‍ ഉള്‍പ്പടെ നാല് മക്കളാണ് ലളിതയ്ക്കുള്ളത്. ഇളയമകനാണ് ജയകുമാര്‍. ആറുമാസം മുന്‍പാണ് ലളിതയുടെ ഭര്‍ത്താവ് മരിച്ചത്.