ആക്രമത്തിന്റെ രീതിയും ശരീരത്തിലെ മുറിവുകളും ഉൾപ്പെടെ ഒരുപാട് സമാനതകളുണ്ട് ഈ കൊലപാതകങ്ങൾക്ക് എന്നാണ് വിലയിരുത്തൽ.
യൂത്ത് കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽ ഷുഹൈബ് എന്ന യുവാവിന്റെതാണ്. ഷുഹൈബിന്റെ മരണത്തിൽ ഒന്നാം വാർഷികം ആചരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കാസർകോഡ് കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊല്ലുന്നത്. 2018 ഫെബ്രുവരി 12-നായിരുന്നു കണ്ണൂർ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് വെട്ടേറ്റ് മരിക്കുന്നത്. അക്രമത്തിന്റെ രീതിയും ശരീരത്തിലെ മുറിവുകളും ഉൾപ്പെടെ ഒരുപാട് സമാനതകളുണ്ട് ഈ കൊലപാതകങ്ങൾക്ക് എന്നാണ് വിലയിരുത്തൽ.
ഷുഹൈബിന്റെ അരയ്ക്കുതാഴെ 37 വെട്ടുകളായിരുന്നു എറ്റിരുന്നത്, ചോരവാര്‍ന്നായിരുന്നു മരണം. അതിക്രൂരമായിട്ടാണ് കൃപേഷ്, ശരത് ലാൽ എന്നിവരും കൊല്ലപ്പെട്ടതെന്ന് സൂചന നൽകുന്നതാണ് ഇൻക്വസ്റ്റ് റിപ്പോര്‍ട്ട്. 15 വെട്ടേറ്റും തല പിളർന്നുമായിരുന്നു കൃപേഷിന്റെ മരണം. കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് പിളര്‍ന്ന നിലയിലാണ്. ശരത്‌ലാലിന്റെ കഴുത്തില്‍ ഇരുപത്തിമൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ട്. തല വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. വാളുപയോഗിച്ചുള്ള വെട്ടേറ്റാണ് പരിക്കെന്ന് ഇന്‍ക്വസ്റ്റ് പരിശോധയില്‍ തെളിഞ്ഞിട്ടുണ്ട്.
മട്ടന്നൂരിലും പെരിയയിലും കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം സമാനമായിരുന്നു. ക്യാംപസിലെ വിദ്യാർഥി സംഘർഷമാണ് രണ്ടിന്റെയും തുടക്കം. മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർഥിയും കല്യോട് സ്വദേശിയുമായ കെഎസ്‌യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിലെ സംഘർഷം തുടങ്ങിയത്. ഇതു ചോദ്യം ചെയ്തു കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത് ലാൽ.
ഇതെനെല്ലാം അപ്പുറത്താണ് ഫെബ്രുവരിയെന്ന മാസം. 2019 ഫെബ്രുവരി 17 ന് രാത്രിയായിരുന്നു പെരിയ കല്ല്യോട്ട് കൃപേഷ്, ശരത് ലാൽ എന്നിവർക്ക് വെട്ടേൽക്കുന്നതും കൊല്ലപ്പെടുന്നതും. കൃത്യം ഒരുവർഷം മുൻപ് 2018 ഫെബ്രുവരി 12-നായിരുന്നു മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് വെട്ടേറ്റ് മരിക്കുന്നത്. ഇതിനു മുൻപ് ഏഴു വര്‍ഷം മുമ്പൊരു ഫെബ്രുവരിയിലാണ് അരിയിൽ ഷുക്കൂര്‍ എന്ന യുവാവ് ക്രൂരമായി കൊലപ്പെട്ടത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള കൊലപാതകമായിരുന്നു അത്.
ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടിവി രാജേഷ് എം.എല്‍.എ. എന്നിവര്‍ക്കെതിരേ ഫെബ്രുവരിയുടെ കഴിഞ്ഞ ദിവസങ്ങളിൽ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന് പിറകെ വീണ്ടും യാദൃശ്ചികമോ അല്ലാതെയോ രണ്ട് പേരുകൾ കൂട് രാഷ്ട്രീയ കൊലപാതകത്തിന്റെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു ഒരുപാട് സമാനതകളോടെ. എല്ലാത്തിലും പ്രതിസ്ഥാനത്ത് സിപിഎം ആണെന്നും മറ്റൊരു യാഥാർത്ഥ്യം.
എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹര്യത്തിൽ തൊട്ടുമുമ്പുള്ള അരുംകൊലകൾ സിപിഎമ്മിനെയും എൽഡിഎഫിനെയും പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ജാഥയ്ക്കു കാസർകോട്ട് ആതിഥ്യം വഹിച്ച ദിവസമായിരുന്നു ഇരട്ടക്കൊല നടന്നതും.