ആദ്യമായാണ് താൻ ഇത്തരമൊരു ജാതി വിവേചനം നേരിടുന്നതെന്ന് എംഎൽഎ
ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഗണപതി വിഗ്രഹത്തിന് സമീപത്തേക്ക് ചെല്ലുന്നതിൽ നിന്ന് ദലിത് എംഎല്‍എ തടഞ്ഞതായി റിപ്പോർട്ട്. ആന്ധപ്രദേശിലെ തടിക്കൊണ്ട് നിയോജക മണ്ഡലം എംഎൽഎയും വൈഎസ്ആര്‍ കോൺഗ്രസ് പ്രതിനിധിയുമായ ഡോ. വുണ്ടവല്ലി ശ്രീദേവിയൊണ് തടഞ്ഞതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
തന്റെ സ്വന്തം മണ്ഡലത്തിലാണ് എംഎൽഎക്ക് ദുരനുഭവം നേരിട്ടത്. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഗണേഷ് പന്തലിൽ സംഘാടകരുടെ ക്ഷണം സ്വീകരിച്ചായിരുന്നു എംഎൽഎ എത്തിയത്. എന്നാൽ, വിഗ്രഹത്തില്‍ പൂജ ചെയ്യുന്നതിൽ നിന്നും എംഎല്‍യെ ഉയർന്ന വിഭാഗത്തിൽപെട്ട ഒരു സംഘം ഇവരെ തടയുകയായിരുന്നു എന്നാണ് വിവരം.
‘ആരാണ് ഇവരെ പൂജയുടെ ഭാഗമാക്കിയതെന്നും, ഇവിടെ അശുദ്ധമാക്കിയെന്നും’ ആക്ഷേപിച്ചതായും ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു. ചൗധരി വിഭാഗക്കാരനായ കൊമനേനി ശിവയ്യയാണ് പരാമർശം നടത്തിയതെന്നും ഉന്നയിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പോലീസ് കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, എല്‍എക്കെതിരായ പരാമർശം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിലേക്കും വഴിവച്ചു.
എന്നാൽ, ആദ്യമായാണ് താൻ ഇത്തരമൊരു ജാതി വിവേചനം നേരിടുന്നതെന്ന് എംഎൽഎ പിന്നീട് പ്രതികരിച്ചു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികൾ കൂടിയായ ടിഡിപിയാണെന്നും അവർ ആരോപിച്ചു. എന്നാൽ അധിക്ഷേപം നടത്തിയ കൊമനേനി ശിവയ്യ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസിന്റെ പ്രതികരണം. ഇയാൾക്കെതിരെ ജാതി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ, എസ്.സി എസ്.ടി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.