ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വാട്‌സ് ആപ്പ് സന്ദേശം മാത്രം ഉപയോഗിച്ചുള്ള അന്വേഷണം മതിയാകില്ലെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
പോലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടിൽ സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വാട്‌സ് ആപ്പ് സന്ദേശം മാത്രം ഉപയോഗിച്ചുള്ള അന്വേഷണം മതിയാകില്ലെന്നാണ് ടിക്കാറാം മീണയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കത്തുനൽകിയതായും മാതൃഭൂമി റിപ്പോർട്ട് പറയുന്നു.
ഭയരഹിതമായി വോട്ട് ചെയ്യാമെന്ന വിശ്വാസം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ അത്യാവശ്യമാണ്. അതിനാൽ പോലീസിലെ പോസ്റ്റൽ ബാലറ്റുമായി ഉയർന്ന ആക്ഷേപങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും അതൃപ്തിയറിച്ച് ഡി.ജി.പി.ക്ക് എഴുതിയ കത്തിൽ മീണ വ്യക്തമാക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നത്. എന്നാൽ എല്ലാ വോട്ടുകളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയന്നിട്ടുണ്ട്. ഈ ആക്ഷേപങ്ങള്‍ ദൂരീകരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വേണ്ടതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കന്നു.
അതേ സമയം, വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡി.ജി.പി മുഖേന മറ്റൊരു റിപ്പോര്‍ട്ടും മീണക്ക് നല്‍കിയിട്ടുണ്ട്. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇത്രയധികം പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനായി കൂടുതല്‍ സമയം വേണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.