44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്നാണ് പരാതി.
കാസർകോട് ബേക്കലിൽ യുഡിഎഫ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘം അന്വേഷിക്കുന്നതിന് നിർദ്ദേശം നൽകിയത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ റിപ്പോർട്ടുകളോട് പ്രതികരിച്ചു. 44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്നാണ് പരാതി.
പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ഇടത് അനുകൂല സംഘടന തിരിമറി നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതിയുമായി കാസർകോട്ടെ പോലീസുകാർ രംഗത്തെത്തിയത്. ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥർക്ക് ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് അനുകൂലികളായ പോലീസുകാർ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇ മെയിലായാണ് പരാതി നൽകിയത്. എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ നിലപാട്.
പോലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ പരാതിയും വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല നൽകുന്നത്. ഇതിന് പുറമേ പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ച സംഭവത്തില്‍ ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.