കടലാക്രമണം തടയാൻ മുൻപ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മഴ കനത്തതോടെ കടലാക്രമണം രൂക്ഷമായ വലിയ തുറയിൽ സന്ദർശനത്തിനെത്തിയ ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കടല്‍ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ നാട്ടുകാർ തടഞ്ഞുവച്ച് പ്രതിഷേധിക്കുകയായിരുന്നു. എംഎൽഎ വി എസ് ശിവകുമാറും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. കരിങ്കല്ലിറക്കി കടൽ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേൽനോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം.
രണ്ട് തവണയാണ് നാട്ടുകാർ മന്ത്രിയെ വളഞ്ഞ് പ്രതിഷേധിച്ചത്. കടലാക്രമണം തടയാൻ മുൻപ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് കനത്ത സുരക്ഷയൊരുക്കിയാണ് മന്ത്രിയെ തിരിച്ചയച്ചത്. മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ മന്ത്രിക്കുചുറ്റും തടിച്ചു കൂടുകയായിരുന്നു. നടപടികൾ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകൾ മുഖവിലക്ക് എടുക്കാൻ പ്രതിഷേധക്കാര്‍ തയ്യാറായില്ല.
മഴ കനത്തതോടെ വലിയ കടലാക്രമണ ഭീഷണിയാണ് തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ നേരിടുന്നത്. ചെറിയതുറ മുതല്‍ ശംഖുമുഖം വരെയുള്ള മുപ്പതോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. വലിയതുറയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പതിനഞ്ച് വീടുകളാണ് കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടായി. 300 ഓളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. കളിമൺ ചാക്കുകളിട്ട് കടൽകയറുന്നത് തടയാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കേരളതീരത്ത് കടലാക്രമണം രൂക്ഷമായി തുടരുകയാണ്.