സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തുണ്ടായ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഡല്‍ഹിയിൽ ഇന്ന് സര്‍വകക്ഷി യോഗം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് അധ്യക്ഷതയിൽ രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികൾ ആലോചിക്കാന്‍ പ്രതിപക്ഷ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനാണ് യോഗം. എന്നാൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഭീകരരെ നേരിടുന്നതിൽ തങ്ങൾ സർക്കാറിന് ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയത്. സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിറകെയാണ് സർവ കക്ഷിയോഗം വിളിക്കാൻ തീരുമാനമായത്.
ഇത് രണ്ടാം തവണയാണ് മോദി സർക്കാര്‍ സർവകക്ഷിയോഗം വിളിക്കുന്നത്. 2016 സെപ്റ്റംബറിലായിരുന്ന മുമ്പത്തെ യോഗം. പാക്ക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് വിശദീകരിക്കാനായിരുന്നു മുമ്പത്തെ യോഗം.