സ്റ്റാലിന്റെ പ്രഖ്യാപനം പ്രതിപക്ഷ സഖ്യത്തിന്റെ അഭിപ്രായമല്ല
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം എന്നത് ഡിഎംകെ അധ്യക്ഷൻ സാറ്റാലിന്റെ മാത്രം അഭിപ്രായമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ചെന്നൈയിലെ സ്റ്റാലിന്റെ പ്രഖ്യാപനം പ്രതിപക്ഷ സഖ്യത്തിന്റെ അഭിപ്രായമല്ല, ഇക്കാര്യം മറ്റ് പാർട്ടികൾക്ക് അംഗീകരിക്കാനാവണമെന്നില്ലെന്നും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി പറയുന്നു.
2019 ലെ തിരഞ്ഞെടുപ്പിലേക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എൻസിപി നേതാവ് ശരദ് പവാർ എന്നീ നേതാക്കളും പ്രതിപക്ഷ സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യം എല്ലാം കണക്കിലെടുത്ത് മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാവു എന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ജനങ്ങൾക്ക് ബിജെപി ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് ജയിക്കാനായത്. അത് പ്രധാനമന്ത്രി സ്ഥാത്തേക്കുള്ള നേട്ടമായി കാണാനാവില്ലെന്നും അഖിലേഷ് പറയുന്നു.
“മോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാരിന് തോല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ, രാജ്യത്തെ രക്ഷിക്കൂ” എന്നാണ് ചെന്നൈയില്‍ കരുണാനാധി പ്രതിമ അനാച്ഛാദന ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടും എന്ന് ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ പറയുന്നത്. രാഹുൽ ഗാന്ധി സോണിയ ഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാലിന്റെ പരാമർശം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി. നേതാവ് ശരദ് പവാർ എന്നിവരെല്ലാം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപേ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് സ്റ്റാലിൻ പറഞ്ഞത് സ്റ്റാലിന്റെ അഭിപ്രായം മാത്രമാണ്.എല്ലാവർക്കും അതേ അഭിപ്രായം ഉണ്ടായിക്കൊള്ളണം എന്നില്ല.’ അഖിലേഷ് യാദവ് പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്റ്റാലിനെ പിന്തുണക്കാൻ തയാറായിരുന്നില്ല. 2019ലെ ലോക്സഭാ ഇലക്ഷന് ശേഷം മഹാസഖ്യത്തിലെ എല്ലാ കക്ഷികളും ചേർന്ന് കുടിയാലോചിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നായിരുന്ന യെച്ചൂരിയുടെ നിലപാട്.