UPDATES

സ്നിഫർ നായ്‍ക്കളും പരാജയപ്പെട്ടു, പുത്തുമലയിലെ ഏഴുപേരെ ഇതുവരെ കണ്ടെത്താനായില്ല, ഭൂദാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം നിലമ്പൂരിലെ ഭൂദാനത്തു നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിൽ ഇനിയും കണ്ടെത്താനുള്ള ഏഴ് പേർക്കായുള്ള തിരച്ചിന് വീണ്ടും തിരിച്ചടി. സ്നിഫർ നായ്‍ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ടുകള്‍. രാവിലെ എറണാകുളത്ത് നിന്നും എത്തിച്ച ബെൽജിയം മെൽ നോയിസ്‌ ഇനത്തിൽ പെട്ട നായ്ക്കക്കളുമായി തിരിച്ചിൽ പുനഃരാരംഭിച്ചെങ്കിലും ചളിയിലിറങ്ങിയ നായ്ക്കൾ ചെളിയിൽ താഴ്‍ന്നുപോകാൻ തുടങ്ങിയതോടെ തിരച്ചിൽ നിര്‍ത്തിവയ്ക്കുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ ഏജൻസിയാണ് നായ്ക്കളെ എത്തിച്ചത്. എന്നാൽ പരിശോധനയ്ക്കിറങ്ങിയ ഇവരുടെ നായ്ക്കളുടെ കാലുകൾ ചെളിയിൽ താഴ്ന്നതോടെ നടപടി നിര്‍ത്തിവയ്ക്കുകായിരുന്നു. മനുഷ്യശരീരം മണത്ത് കണ്ടെത്താൻ കഴിവുള്ളതാണ് ബെൽജിയം മെൽ നോയിസ്‌ ഇനത്തിൽ പെട്ട ഈ നായ്‍ക്കൾ.

മൃതദേഹം കാണാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയും തിരച്ചില്‍ നടത്തിയെങ്കിലും അതും ഫലം കണ്ടിരുന്നില്ല. ഭൂപടത്തിൽ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച് നോക്കിയിട്ടും ഏഴിൽ ഒരാളെ പോലും കണ്ടെത്താനായില്ല. സ്കാനറുകൾ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയിൽ പ്രാവർത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയിൽ സ്കാനറുകൾ പരാജയപ്പെടുമെന്നാണ് നിഗമനം.

അതിനിടെ മലപ്പുറം നിലമ്പൂരിലെ ഭൂദാനത്തു നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 32 ആയി. ഇനി 27 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതോതെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 106 ആയി.

അതേസമയം വടക്കൻ ജില്ലകളിൽ ഇന്നും ശക്തമാവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും നാളെ മുതൽ സംസ്ഥാനത്ത് മഴ കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വയനാട് കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്.

വ്യാഴാഴ്ച യെല്ലോ അലർട്ട് – വയനാട്, കാസർകോട്. വെള്ളിയാഴ്ച യെല്ലോ അലർട്ട് – ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്. കേരള തീ​രത്ത് പടിഞ്ഞാറൻ ദിശയിൽ​നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോ​മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യ​ത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി.​

അതിനിടെ, തൃശ്ശൂർ ജില്ലയിലെ പീച്ചി ഡാമിന്റെ 2 ഷട്ടറുകൾ ഉയർത്തി. വൃഷ്ടി പ്രദേഷങ്ങളിൽ മഴ കനത്തതോടെയാണ് നടപടി. ഇതോടെ മണലി പുഴ , കരുവന്നൂർ പുഴ എന്നിവയുടെ ഇരു കരയിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. പുഴയിൽ ജല നിരപ്പ് ക്രമാതീത മായി ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യ ബന്ധനം, പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതും ,പുഴയിൽ കുളിക്കുന്നതും, വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റു അനുബന്ധ പ്രവർത്തികളിൽ ഏർപെടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നെന്നാണ് അറിയിപ്പ്.

 

 

എന്‍ പി അനൂപ്

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍