421 കോടി രൂപ വരുന്ന ലാഭത്തിൽ നിന്ന് 2 കോടി രുപ കർഷകർക്ക് നൽകണമെന്നാണ് കോടതി നിർദേശം.
ആയുർ വേദ ഉൽപ്പന്നങ്ങള്‍ നിർമിക്കുന്ന യോഗാഗുരു ബാബാ രാംദേവിന്റെ ഉടസ്ഥതയിലുള്ള കമ്പനി കർഷകർക്ക് ലാഭ വിഹിതം നൽകണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിനെതിരെ രാം ദേവിന്റെ ദിവ്യാ ഫാര്‍മസി സമർപ്പിച്ച പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. 421 കോടി രൂപ വരുന്ന ലാഭത്തിൽ നിന്ന് 2 കോടി രുപ കർഷകർക്ക് നൽകണമെന്നാണ് കോടതി നിർദേശം.
ഉല്പന്നങ്ങള്‍ നിര്‍മിക്കാന്‍ മരുന്ന് ചെടികള്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നതിനാല്‍ പ്രദേശവാസികൾക്ക് ലാഭവിഹിതത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ആക്ട് 2002 പ്രകാരമാണ് ഉത്തരവ്. പ്രകൃതിയിൽ സ്വാഭാവികമായി വളരുന്ന മരുന്ന്‌ചെടികളും മറ്റും അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ച് ആയുര്‍വേദ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി. ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ മരുന്ന് ചെടി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും ലാഭ വിഹിതത്തിന് അർഹതയുണ്ടെന്ന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ ലാഭവിഹിതം കര്‍ഷകരായ ഗ്രാമീണര്‍ക്കും പങ്കുവയ്ക്കണമെന്ന് ബോര്‍ഡ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നെങ്കുലും കമ്പനി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം ഒരുത്തരവ് പുറപ്പെടുവിക്കാൻ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിവ്യ ഫാർമസി കോടതിയെ സമീപിച്ചത്.