വനിതാ മതിലിനായി ജില്ലാ കളക്ടർമാരെയും ആർടിഒ മാരെയും സർക്കാർ നിർബന്ധിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ വിവാദങ്ങൾ തുടരുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വർഗ്ഗീയ മതിൽ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങൾ ബോധ്യമായതുകൊണ്ടാണ് നടി മഞ്ജു വാര്യർ വനിതാമതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. വനിതാ മതിലിനായി ജില്ലാ കളക്ടർമാരെയും ആർടിഒ മാരെയും സർക്കാർ നിർബന്ധിക്കുകയാണ്. വനിതാ മതിലിനായി സെക്രട്ടേറിയറ്റിൽ പ്രത്യേക ഓഫീസ് തുറന്നെന്നും ചെന്നിത്തല ആരോപിച്ചു.
മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല. പ്രതിപക്ഷത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സർക്കാർ നവോത്ഥാന മതിൽ സൃഷ്ടിക്കാനൊരുങ്ങുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേരള നവോത്ഥാന സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കാനുദ്ദേശിക്കുന്ന വനിത മതില്‍ പരിപാടിയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയതായി ഇന്നലെയാണ് അവർ അറിയിച്ചത്. വനിത മതിലിന് രാഷ്ട്രീയ നിറം വന്ന സാഹചര്യത്തിലാണ് പിന്മാറുന്നത് എന്ന് മഞജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടികളുടെ കൊടി നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറമുള്ള രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത് – മഞ്ജു പറയുന്നു. നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വനിത മതിലില്‍ പങ്കെടുക്കുമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
“വനിത മതിലിന് രാഷ്ട്രീയ നിറം”; പിന്മാറുകയാണെന്ന് മഞ്ജു വാര്യര്‍