പോലീസ് പരാതി സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കെതിരായ പരാതി അന്വേഷിക്കുന്നതിന് മുംബൈ പോലീസ് കണ്ണൂരിലെത്തി. ബിനോയിയുടെ കണ്ണൂരിലെ വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. ബിനോയിയെ ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കും. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായി സൂചനയുണ്ട്. ബിനോയ് കോടിയേരിക്കെതിരായ എഫ് ഐ ആര്‍ മുംബൈ അന്ധേരി കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.
പോലീസ് പരാതി സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടേയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ക്കും പുറമേ യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും ശേഖരിക്കും. ഇക്കാര്യങ്ങള്‍ യുവതി പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പരാതിക്കാരിയുടെ മൊഴിയെടുക്കാനും സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും മുംബൈ പോലീസ് ആലോചിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി വ്യജരേഖകള്‍ നിര്‍മിച്ചാണ് പരാതി നല്‍കിയതെന്നുമാണ് ബിനോയിയുടെ വാദം. പണം തട്ടാനുള്ള ശ്രമം, വ്യാജരേഖ നിര്‍മ്മാണം, വ്യാജ തെളിവുകള്‍ നിര്‍മ്മിക്കല്‍, വ്യക്തിഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരെയും മറ്റ് പേരറിയാത്ത ചിലര്‍ക്കെതിരെയും കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് ബിനോയിയും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ നിയമസഭയിലും ഇന്ന് വിഷയം ചര്‍ച്ചയായി. സംഭവത്തില്‍ കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുട്ടികള്‍ ചെയ്യുന്നതിനൊക്കെ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാധ്യമങ്ങളും പൊതുസമൂഹവുമൊക്കെ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല, എന്നാല്‍ അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കരുതെന്നും ബാലന്‍ പറഞ്ഞു.
ദുബൈയില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശിനിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ഒമ്പത് വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും ഇതില്‍ എട്ടു വയസുള്ള ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ വരെ ബിനോയ് മാസം ഇവര്‍ക്കായി നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇവരില്‍ നിന്ന് അകലാനാണ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. തനിക്കും മകനും അഞ്ചു കോടി രൂപ ജീവിത ചെലവായി നല്‍കണം എന്നാണ് ഈ മാസം 13-ന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
Read More: യുവതി വ്യാജരേഖകൾ ഉണ്ടാക്കി, അവരെ കല്യാണം കഴിച്ചിട്ടില്ല, മകനുമില്ല: ബിനോയ്