സ്ത്രീസുരക്ഷയെപ്പറ്റിയും നവോത്ഥാനത്തെപ്പറ്റിയും പറയുന്ന പാർട്ടിക്ക് ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി വിവാഹ വാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഇന്ന് നൽകിയേക്കും. മുംബൈയിൽ നിന്നുള്ള പൊലീസ് സംഘമായിരിക്കും നോട്ടീസ് നൽകുക. ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ് പ്രതികരിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി മനോരമ ന്യൂസ് വ്യക്തമക്കുന്നു.
യുവതി പരാതിയിൽ ഉന്നയിച്ച പ്രകാരം കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തിയത്. എസ്ഐ റാങ്കിലുള്ള രണ്ട് പേരാണ് എത്തിയത്. ഓഷിവാര സ്റ്റേഷനില്‍ നിന്നുള്ള വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണ് എത്തിയത്. കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങൾക്ക് പുറമെ തിരുവനന്തപുരത്തെ വിലാസവും യുവതി പരാതിയിൽ നൽകിയിരുന്നെന്നാണ് വിവരം. കേസന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു.
എന്നാൽ ബിഹാർ സ്വദേശിനിയായ 34-കാരി ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച ബിനോയ് കോടിയേരി നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടികൾ ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന ആശയ്കുഴപ്പമാണ് പോലീസിനുള്ളതെന്നാണ് വിവരം. ഇത്താക്യം നേരത്തെ എസ്‍പി, ഐജിക്ക് നൽകിയ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം.
യുവതിയുടെ പരാതിയിൽ നടപടി ആംരഭിച്ച മുംബൈ പോലീസ് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കുന്ന നടപടികളിലേക്ക് തിരിഞ്ഞതായാണ് റിപ്പോര്‍ട്ട്. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിക്കും. വാട്സ്അപ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കേസിലെ എഫ്.ഐ.ആര്‍ മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയെടുത്തുകഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിനിടെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് ബിനോയ് കോടിയേരി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം, വിഷയത്തിൽ രാഷ്ട്രീയ വിവാദവും കൊഴുക്കുകയാണ്. വിഷയം ഉന്നയിച്ച് സിപിഎമ്മിനെ കടന്നാക്രമിച്ച കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ത്രീസുരക്ഷയെപ്പറ്റിയും നവോത്ഥാനത്തെപ്പറ്റിയും പറയുന്ന പാർട്ടിക്ക് ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് പ്രതികരിച്ചു. ആരോപണത്തിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണം. ആഭ്യന്തരമന്ത്രിയായിരിക്കെ തന്നെ കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നതെല്ലാം പരവതാനിക്കുള്ളില്‍ മറയ്ക്കപ്പെട്ടു. സദാചാരത്തെ കുറിച്ച് നിരന്തരം പറയുന്ന സി.പി.എം നേതാക്കള്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകണമെന്നും വെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
എന്നാൽ വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, വിഷയം ചർച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാൽ മക്കൾ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന് എന്നായിരുന്നു സാംസ്കാരിക മന്ത്രി എ കെ ബാലന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.