ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ട് പറയുന്നു.
ജനജീവിതത്തെ ദുസ്സഹമാക്കി സംസ്ഥാനത്തെ കൊടും ചൂട് തുടരുന്നു. പാലക്കാട് ജില്ലയില്‍ ഇന്നത്തെ താപനില 41 ഡിഗ്രി സെഷ്യസ് പിന്നിട്ടു. ജില്ലിയിൽ മാത്രം മുന്ന് പേർക്ക് ഇന്ന് സൂര്യഘാതം ഏറ്റതായാണ് റിപ്പോർട്ട്. പാലക്കാട് നഗര പ്രദേശത്തിന് അടുത്ത പ്രദേശമായ കണ്ണാടിക്ക് പുറമെ ഷൊര്‍ണ്ണൂര്‍, നന്ദിയോട്, മേലകളിലാണ് ഇന്ന് സൂര്യഘാതം റിപ്പോർട്ട് ചെയ്യുയും ചികൽസ തേടുകയും ചെയ്യ്തു. അതേസമയം ജില്ലയിൽ ഇത് രണ്ടാം തവണയാണ് താപനില 41 ഡിഗ്രി പിന്നിടുന്നത്.
പാലക്കാടിന് പുറമെ കൊല്ലം ജില്ലയിലെ പുനലൂരും ഇന്ന് കനത്ത ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുനലൂരിൽ ചൂട് 39.5 ഡിഗ്രി പിന്നിട്ടതായാണ് കണക്ക്.
അതേസമയം, ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാടെന്ന്
സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ട് പറയുന്നു. സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത്. സ്കൈമെറ്റ് റിപ്പോര്‍ട്ട് പ്രകാരം 41.5 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
അതേസമയം, സംസ്ഥാനത്ത് സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 മാർച്ച് 25 നും 26 നും ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെയും മാർച്ച് 27 നും 28 നും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെയും ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് നൽകുന്നു.
മാർച്ച് 25 മുതൽ 28 വരെ തീയ്യതികളിൽ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പറയുന്നു.