40,47,000 ലക്ഷം രൂപ ചിലവിട്ടാണ് മന്ത്രി എ.സി മൊയ്തീന് പുതിയ ഓഫീസ് ഒരുക്കിയത്
പ്രളയ ദുരിതത്തിനിടെ വൻ തുക ചിലവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസി നവീകരിക്കുന്നു. 39 ലക്ഷം രൂപ ചിലവഴിച്ചുള്ള അറ്റകുറ്റപ്പണിയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള ഭരണാനുമതിയായതായാണ് റിപ്പോർട്ടുകൾ.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് സെക്രട്ടറിയേറ്റ് അനക്‌സിലെ അഞ്ചാം നിലയിലെ പുതിയ ഓഫീസിലേക്ക് അടുത്തിടെ മാറിയിരുന്നു. ഈ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
40,47,000 ലക്ഷം രൂപ ചിലവിട്ടാണ് മന്ത്രി എ.സി മൊയ്തീന് പുതിയ ഓഫീസ് ഒരുക്കിയതെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫിനുള്ള സൗകര്യമൊരുക്കാനാണ് പുതിയ ഓഫീസെന്നാണ് വിവരം. ഈ മാസം 16 നാണ് അറ്റകുറ്റപ്പണിക്ക് ഭരണാനുമതി നൽകി ഉത്തരവിറക്കി. എന്നാൽ പ്രളയത്തിന്റെയും സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടത്തിലെ ധൂര്‍ത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രളയത്തിലും മഴക്കെടുതിയിലും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഇത് പരിഗണിച്ചാല്‍ 20 വീടുകള്‍ക്ക് വേണ്ട തുകയാണ് രണ്ട് മന്ത്രി ഓഫീസ് മാറ്റങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കുന്നതെന്നാണ് പ്രധാന വിമർശനം. രണ്ട് ഓഫീസിന്റെയും നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് നല്‍കിയിട്ടുള്ളത്.