ഷിബാഹുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെ 2006 ജനുവരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു
സിപിഎം പ്രവര്‍ത്തകനെ കൊല്ലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം. തൃശൂര്‍ മുല്ലശ്ശേരി തിരുനെല്ലൂര്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിലാണ് ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷ വിധിച്ചത്. ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ കോടതികള്‍ വിധിക്കുന്നത് അപൂര്‍വമെന്ന് അഭിഭാഷകര്‍. തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ആര്‍ മധുകുമാറാണ് ശിക്ഷ വിധിച്ചത്.
പൂവത്തൂർ അയ്യപ്പക്ഷേത്രത്തിനു സമീപം പട്ടാളി നവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെന്മേനാട് ചുക്കുബസാർ കോന്തച്ചൻ വീട്ടിൽ രാഹുൽ, ചുക്കുബസാർ മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കേപ്പാട്ടുവീട്ടിൽ സുബിൻ എന്ന കണ്ണൻ (31), വെന്മേനാട് കോന്തച്ചൻ വീട്ടിൽ ബിജു (38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയശങ്കർ (23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കൊലപാതകം, ഗൂഢാലോചന, ക്രൂരമായ ആക്രമണം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സര്‍പ്പിച്ചത്. ഈ ഓരോ വകുപ്പിലും പ്രതികള്‍ക്ക് ജീവപര്യന്തവും തടവും ശിക്ഷയും വിധിക്കുകയായിരുന്നു.ഓരോ ജീവപര്യന്തത്തിനും പതിനായിരം രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവില്‍ പറയുന്നു.
ഷിബാഹുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെ 2006 ജനുവരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ മുഖ്യപ്രതിയായിരുന്ന ആര്‍എസ്എസ് കാര്യവാഹക് അറയ്ക്കല്‍ വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ ഷിബാഹുദ്ദീന്‍ പ്രധാന പ്രതിയായിരുന്നു. 2008ലാണ് വിനോദ് മരിക്കുന്നത്. ഇതിന്റെ പ്രതികാരമായി 2015 മാര്‍ച്ച് ഒന്നിന് രാത്രി ഷിഹാബുദ്ദീനെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എന്നായിരുന്നു പോലീസ് അന്വേഷണ റിപ്പോര്‍ട്ട്.
പെയിന്റിങ് പണിക്കാരനായിരുന്നു ശിഹാബുദ്ദീന്‍. ജോലിക്കുശേഷം ഭക്ഷണം വാങ്ങിക്കാനായി പുറത്തുപോയ ഷിഹാബുദ്ദീനെയും സുഹൃത്തിനേയും കാറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. 49 വെട്ടുകളാണ് ഷിഹാബുദ്ദീന്റെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ വലതുകൈ അറ്റുപോവുകയും തലയോട്ടി തകരുകയും ചെയ്തു.
ചിത്രം കടപ്പാട്: മാതൃഭൂമി