കഴിഞ്ഞയാഴ്ച 6.03 കോടി രൂപ ശരാശരി ദിവസ വരുമാനമെങ്കില്‍ ഈയാഴ്ച 1.82 കോടിയായി കുറഞ്ഞു
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ സംസ്ഥാനത്ത് നശിപ്പിക്കപ്പെട്ടത് 24 ബസുകള്‍ എന്ന് കെഎസ്ആര്‍ടിസി. അമ്പതു ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കമ്പനി നൽകുന്ന പ്രാഥമിക കണക്കുകള്‍. അക്രമങ്ങളില്‍ ഗ്ലാസ് തകര്‍ന്നും ബോഡി നശിച്ചതും ഉള്‍പ്പെടെയുള്ള നാശ നഷ്ടങ്ങളാണ് കൂടുതലും. ഇതുപ്രകാരം ഒരു ബസിന് ശരാശരി 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായും റിപ്പോർട്ട് പറയുന്നു. തൃശൂരിനും കോഴിക്കോടിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ബസുകള്‍ ആക്രമിക്കപ്പെട്ടത്. ഇതിൽ ദൂരിഭാഗവും സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ്, മിന്നല്‍ ബസുകളാണെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ട്രിപ്പുകള്‍ മുടങ്ങിയതില്‍ ഓരോ ബസിനും ഒരു ദിവസത്തെ വരുമാനനഷ്ടം 10,000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. 2,40,000 രൂപയാണ് 24 ബസുകളുടെ ഒരു ദിവസത്തെ ആകെ വരുമാന നഷ്ടം ഈ ഇനത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ആക്രമത്തിന് ഇരയായ ബസ്സുകൾ പൊലീസ് നടപടികള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ പൂർത്തിയാക്കി നിരത്തിലിറങ്ങാന്‍ ഒരാഴ്ചയെടുക്കും. ഇതെല്ലാം കണക്കാക്കിയാണ് നഷ്ടം 50 ലക്ഷമെന്നത് കണക്കാക്കിയിട്ടുള്ളതെന്നും കെഎസ് ആർടിസി ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ശബരിമല സർവീസ് ഉൾപ്പെടെ കെഎസ് ആർടിസിയുടെ മൊത്തവരുമാനത്തിലും ഗണ്യമായ കുറവാണ് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 6.03 കോടി രൂപ ശരാശരി ദിവസ വരുമാനമെങ്കില്‍ ഈയാഴ്ച 1.82 കോടിയായി കുറഞ്ഞുതോടെ 4.21 കോടിയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. ശബരിമല സര്‍വീസിന്റെ ഭാഗമായി പമ്പയിലേക്കു സര്‍വീസ് നടത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വരുമാനം കുറയാന്‍ പ്രദാന കാരണം. പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനാല്‍ ഭക്തരുടെ വരവിലും കുറവുണ്ടായതും മുന്‍പ് ഓരോ മിനിറ്റ് ഇടവേളയിലും സര്‍വീസ് നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ 15- 20 മിനിറ്റ് ഇടവേളയിലാണ് സര്‍വീസെന്നതും തിരിച്ചടിയായി.