5 ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശബരിമല ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ക്കെതിരേ കേസ്. ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് എത്തിയ തൃശ്ശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ശബരിമലയില്‍ അന്നുണ്ടായിരുന്ന 5 ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, വല്‍സന്‍ തില്ലങ്കേരി, വിവി രാജേഷ്, പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തില്‍ കെ സുരേന്ദ്രനെതിരെയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പായ 120(ബി) ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഡാലോചന നടത്തിയതായി തെളിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് മറ്റ് നേതാക്കളെയും പ്രതിചേര്‍ത്തത്.
നിരോധനാജ്ഞ മറികടന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കെ സുരേന്ദ്രന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. രണ്ടു മാസത്തേക്കു ശബരിമലയില്‍ പോവരുതെന്ന ഉപാധികളോടെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ ഇതിനിടെ തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലെ വാറണ്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ കെ. സുരേന്ദ്രൻ ഇപ്പോഴും കൊട്ടാരക്കര സബ് ജയിലിൽ തുടരുകയാണ്. കണ്ണൂരിലെ കേസിൽ 26ന് ഹാജരാക്കാനാണ് കോടതി നിർദ്ദേശം.
പൊന്‍ രാധാകൃഷ്ണനെയും നളിന്‍ കുമാര്‍ കട്ടീലിനെയും ശബരിമലയിലെത്തിക്കുന്ന ബിജെപി രാഷ്ട്രീയം എന്ത്?
യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രിമിനല്‍: ഗുരുതര ആരോപണങ്ങളുമായി എഎന്‍ രാധാകൃഷ്ണന്‍