സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹര്‍ത്താലും അക്രമണങ്ങളും അരങ്ങേറയതെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന ഹരജിയില്‍ ശബരിമല കര്‍മ്മസമിതി മേധാവികളായ ടിപി സെന്‍കുമാര്‍, കെ എസ് രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമിതിക്ക് പുറമെ പിന്തുണ നൽകിയ ബി.ജെപിക്കും ആര്‍എസ്എസിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പക്കലും വ്യാപകമായി നടന്നു. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹര്‍ത്താലും അക്രമണങ്ങളും അരങ്ങേറയതെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.
ഹര്‍ത്താലിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇവ വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.
ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ്, ഒരാജഗോപാല്‍ എംഎൽഎ , പിഇബി മേനോന്‍ എന്നിവരാണ ഹർജിയിലെ എതിര്‍കക്ഷികൾ.