ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രാജീവ് കുമാറിൽ നിന്ന് അറിയാൻ കഴിയുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലിസ് കമ്മീഷണർ രാജീവ് കുമാറിനെ സി.ബി.ഐയുടെ ചോദ്യം ചെയ്യുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഷില്ലോംഗിലെ സിബിഐ സോണൽ ഓഫിസില്‍ ഹാജരായ അദ്ദേഹത്തെ അവിടെ വച്ചാണ് ചോദ്യം ചെയ്യുന്നത്.
2014ൽ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറിയ ശാരദ ചിട്ടി തട്ടിപ്പ് കേസ് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കൂമാർ തെളിവ് നശിപ്പിക്കാൻ ഇടപെട്ടെന്നാണ് സിബിഐ ആരോപണം. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപണവിധേയരായ ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചില നിർണായക ഫയലുകൾ കാണാതായിരുന്നു. ഇക്കാര്യമുൾപ്പെടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രാജീവ് കുമാറിൽ നിന്ന് അറിയാൻ കഴിയുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതും വൻ വിവാദത്തിലേക്ക് നീങ്ങിയതും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര സർക്കാരും നേരിട്ടുളള ഏറ്റുമുട്ടലിലേക്കും തർക്കം നീങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം സംസ്ഥാന പൊലീസ് തടഞ്ഞത് ചോദ്യം ചെയ്തി സിബിഐ നൽകിയ ഹർജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.