ഇന്ത്യയുടെ തിരിച്ചടി സംബന്ധിച്ച ചോദ്യത്തിന് ഇത് ബോക്‌സിങ് മാച്ച് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പുൽവാമയിലെ ഭീകരാക്രമണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന് ആരോപിച്ച് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി വിക്രം സൂദ്. ഇത്തരം സംഭവങ്ങള്‍ സുരക്ഷാവീഴ്ച ഉണ്ടാവാത്തപക്ഷം നടക്കില്ല, എന്നാൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ആക്രമണത്തിന് പിന്നിൽ ഒരാളല്ല, ഒന്നിലേറെപ്പേര്‍ ഉണ്ടാകാമെന്നും വിക്രം സൂദ് പറയുന്നു.
ഹൈദരാബാദില്‍ നടന്ന ചടങ്ങിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുവെയായിരുന്നു വിക്രം സൂദ്. സി ആർപിഎഫ് വാഹനങ്ങളുടെ നീക്കം അക്രമികൾ മനസിലാക്കിയിരിക്കണം. എവിടെ വെച്ചാണ് ആക്രമണം നടത്തേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങളും അവർക്ക് ഉണ്ടായിരുന്നിരിക്കണം. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ഒരാളാകാം. അവ സംയോജിപ്പിച്ചത് മറ്റൊരാളും. ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ സംഘടിപ്പിച്ചത് മറ്റൊരാളും ആയിരിക്കാം. ചാവേറിനെ തിരഞ്ഞെടുത്തതും സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതും ഒരുകൂട്ടം ആളുകള്‍ തന്നെയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതേസമയം, ഇന്ത്യയുടെ തിരിച്ചടി സംബന്ധിച്ച ചോദ്യത്തിന് ഇത് ബോക്‌സിങ് മാച്ച് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരിച്ചടി അത് ഇന്നോ നാളെയോ ഉണ്ടായില്ലെന്നു വരാം. പ്രധാനമന്ത്രി പറഞ്ഞതു പോലെ തിരിച്ചടിക്കാന്‍ ആദ്യം സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടതെന്നും വിക്രം സൂദ് പറയുന്നു.